മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും

മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. തട്ടിപ്പിന് പിന്നില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘമെന്നാണ് വിലയിരുത്തല്‍.
മൊബൈല്‍ ആപ് വഴി വായ്പ എടുത്തവരില്‍ ചിലര്‍ അമിതപലിശ കാരണം പണം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡിജിപിയുടെ അടിയന്തിര ഇടപെടല്‍. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണത്തില്‍ സഹായിക്കും.
തട്ടിപ്പിന് പിന്നില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്റര്‍പോള്‍, സിബിഐ എന്നിവയുടേയും തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസിന്റെയും സഹായത്തോടെയാണ് അന്വേഷണം നടത്തുക. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വായ്പ എടുക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Story Highlights – Fraud by giving loan through mobile app; The crime branch will investigate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here