റിമാൻഡ് പ്രതി ആശുപത്രിയിൽ മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

റിമാൻഡ് പ്രതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്റെ ക്രൂരമർദനം മൂലമാണ് ഷെഫീഖ് മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വസ്തുതകൾ പുറത്തുകൊണ്ടുവരാൻ സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ഷെഫീഖിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. തലയിലെ പരുക്കിനെ തുടർന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായതെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. തലയുടെ മുൻഭാഗത്ത് ഇടതു കണ്ണിന് മുകളിൽ പരുക്കുണ്ട്. ശരീരത്തിൽ മറ്റു ഭാഗങ്ങളിൽ പരുക്കുകൾ ഇല്ല. മരണത്തിലേക്ക് നയിച്ച ക്ഷതം വീഴ്ച മൂലമോ മർദനം മൂലമോ എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല. ശാസ്ത്രീയ പരിശോധനാഫലം ലഭ്യമായാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത കൈവരൂ. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്.
ഉദയംപേരൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയിൽ നിന്ന് പണം തട്ടിയെന്ന കേസിൽ തിങ്കളാഴ്ചയാണ് ഷെഫീക്ക് അറസ്റ്റിലായത്. റിമാൻഡിൽ കഴിയവെ ആശുപത്രിയിലെത്തിച്ച ഷെഫീക്ക് ഇന്നലെ വൈകിട്ട് മരിച്ചു. ഷെഫീഖിന്റെ കസ്റ്റഡി മരണത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയായെന്ന് മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ പ്രതികരിച്ചു.
Story Highlights – Shafeeque death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here