ഹൈക്കമാൻഡുമായുള്ള ചർച്ച; ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് ഡൽഹിക്ക് തിരിക്കും

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് ഡൽഹിക്ക് തിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. നാളെയും മറ്റന്നാളുമായാണ് ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച.
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന കോൺഗ്രസിൽ നടത്താൻ ഉദ്ദേശിക്കുന്ന അഴിച്ചുപണിയിലും ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയിലും തീരുമാനമാകും. തദ്ദേശ തോൽവിക്ക് ശേഷമുള്ള അഴിച്ചുപണിയെകുറിച്ചുള്ള ചർച്ചകളിൽ ഉമ്മൻചാണ്ടിക്ക് നേതൃപദവി നൽകണമെന്ന ആവശ്യം കേരളത്തിലെത്തിയ എഐസിസി പ്രതിനിധികളോട് സംസ്ഥാന നേതാക്കളും ഘടകകക്ഷികളും ഉന്നയിച്ചിരുന്നു. കൂട്ടായ നേതൃത്വമാകും നിയമസഭാ തെരഞ്ഞെടുപ്പിനെ നയിക്കുക എന്ന ഹൈക്കമാൻഡ് പറയുമ്പോഴും ഉമ്മൻചാണ്ടിയുടെ പദവിയിൽ തീരുമാനമായിട്ടില്ല.
Read Also : നിയമസഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും
സംസ്ഥാനത്തേക്കുള്ള മുതിർന്ന നിരീക്ഷകനായി നിയോഗിക്കപ്പെട്ട രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും ഹൈക്കമാൻഡുമായുള്ള ചർച്ചകളിൽ പങ്കാളികളാകും. പാർട്ടി അധികാരത്തിലെത്തിയാൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമായി ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം എന്ന ഫോർമുലയെകുറിച്ചും ആലോചനകളുണ്ട്. മുഖ്യമന്ത്രി പദം സംബന്ധിച്ച തർക്കങ്ങൾ മുൻ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു തലവേദനയായിട്ടുണ്ട്. 2018 അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭരണം പിടിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവടങ്ങളിൽ നേതാക്കൾ മുഖ്യമന്ത്രി പദത്തിനായി ചേരിതിരിഞ്ഞു പോരടിച്ചിരുന്നു. അതിനാൽ തന്നെ കേരളത്തിൽ തർക്കങ്ങളില്ലാതെ തീരുമാനമെടുക്കാനാകും ഹൈക്കമാൻഡ് ശ്രമം.
Story Highlights – Oommen Chandy and Mullappally Ramachandran will go to Delhi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here