ദേശീയ നേതൃത്വം ഇടപെട്ടു; ശോഭാ സുരേന്ദ്രൻ പത്ത് മാസത്തിന് ശേഷം ബിജെപി യോഗത്തിൽ
പാർട്ടിയുമായി ഇടഞ്ഞു നിന്ന ശോഭാ സുരേന്ദ്രൻ പത്ത് മാസത്തിന് ശേഷം ബിജെപി യോഗത്തിൽ. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ശോഭ മടങ്ങിയെത്തിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ തൃശ്ശൂരിലെ പരിപാടികൾ പുരോഗമിക്കുകയാണ്. വൈകിട്ടാണ് നദ്ദ അഭിസംബോധന ചെയ്യുന്ന പൊതുപരിപാടി.
സംസ്ഥാന ബിജെപി പുനസംഘടനയ്ക്ക് ശേഷം പാർട്ടിപരിപാടികളിൽ നിന്നും വിട്ട് നിന്ന ശോഭാ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിന്റെ കർശന നിർദേശത്തെ തുടർന്നാണ് വീണ്ടുമെത്തിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന ധാരണ പൊതുജനങ്ങൾക്കിടയിൽ ഇല്ലാതിരിക്കാൻ യോഗത്തിൽ പങ്കെടുക്കണമെന്നതായിരുന്നു നിർദ്ദേശം. ശോഭയുടെ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പ് നൽകിയതായാണ് സൂചന. ശോഭ സുരേന്ദ്രനുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചോ എന്ന ചോദ്യത്തിന് ദേശീയ അധ്യക്ഷൻ ജെപി നദ്ദ പ്രതികരിച്ചില്ല.
Read Also : ശോഭാ സുരേന്ദ്രന്‍ വിഷയം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ല: ജെ.പി. നദ്ദ
രാവിലെ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളും, സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷൻമാരും, പങ്കെടുത്ത സംസ്ഥാന യോഗം നടന്നു. ഉച്ചയ്ക്ക് ശേഷം കേരളത്തിലെ സംഘപരിവാർ നേതാക്കളുമായും, സാമുദായിക സംഘടനാ നേതാക്കളുമായും നദ്ദ കൂടിക്കാഴ്ച നടത്തും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണപരിപാടികൾക്ക് ഔദ്യോഗിക തുടക്കമാകും.
Story Highlights – Shobha Surendran at the BJP meeting for the first time in ten months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here