എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിം കോടതിയില്‍. ഇത് സംബന്ധിച്ച് ഇ ഡി കോടതിയില്‍ ഹര്‍ജി നല്‍കി. ശിവശങ്കറിന് ജാമ്യം നല്‍കിയിരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കസ്റ്റംസ്, ഇ ഡി ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ശിവശങ്കറിന് ജാമ്യം കിട്ടിയിരുന്നു.
തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയിരുന്നു. ഈ 64 ലക്ഷം രൂപയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പുരോഗമിക്കുകയാണ്. നിർണായക ഘട്ടത്തിൽ ഉള്ള കേസിൽ സുപ്രധാനമായ തെളിവുകളാണ് ശേഖരിച്ച് വരുന്നത്.
ഈ തുകയെ കൂടാതെ മറ്റ് മാർഗത്തിൽ നടന്ന കള്ളപ്പണ വെളുപ്പിക്കൽ ഇടപാടും കണ്ടത്തേണ്ടതായുണ്ട്. ഇതിനെല്ലാം തടസമാണ് എം ശിവശങ്കര്‍ പുറത്ത് ഉള്ളത് എന്നാണ് ഇ ഡിയുടെ വാദം.
ശിവശങ്കര്‍ ജാമ്യത്തിൽ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് വഴി വയ്ക്കും. ഇതുവരെയുള്ള അന്വേഷണത്തിൽ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹർജിയിൽ വ്യക്തമാക്കുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണൽ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ആണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്
Read Also : സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നോട്ടീസ് നല്‍കും
ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണ കേസ്, ഡോളര്‍ കടത്ത് കേസ് എന്നീ കേസുകളില്‍ ആയിരുന്നു അറസ്റ്റ്. കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ നവംബറില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്.
ഡോളര്‍ കടത്ത് കേസില്‍ ജനുവരിയിലായിരുന്നു അറസ്റ്റ്. ഈ മാസം മൂന്നിനാണ് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ശിവശങ്കര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ശിവശങ്കര്‍ ജയില്‍ മോചിതനായത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ 22ാം പ്രതിയാണ് ശിവശങ്കര്‍.
Story Highlights – m shivashankar, enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here