Advertisement

മുസ്ലിം കളിക്കാരെ തിരുകിക്കയറ്റിയിട്ടില്ല; വർഗീയ ആരോപണങ്ങൾ അടിസ്ഥാന രഹിതം: വസീം ജാഫർ

February 11, 2021
Google News 2 minutes Read
Wasim Jaffer resignation Uttarakhand

ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനം രാജിവച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുൻ ദേശീയ താരം വസീം ജാഫർ. തനിക്കെതിരെ ഉയർന്ന വർഗീയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജാഫർ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയും പ്രത്യേക വാർത്താസമ്മേളനം നടത്തിയുമാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

സെലക്ടർമാർ പക്ഷപാതിത്വം കാണിക്കുന്നു എന്ന് ആരോപിച്ചാണ് ജാഫർ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനം രാജിവച്ചത്. ഇതിനു പിന്നാലെ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മഹിം വർമ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ജാഫർ മുസ്ലിം കളിക്കാരെ ടീമിൽ തിരുകിക്കയറ്റി എന്നും ഇഖ്ബാൽ അബ്ദുല്ലയെ ടീം ക്യാപ്റ്റൻ ആക്കാൻ ശ്രമിച്ചു എന്നും മഹിം വർമ പറഞ്ഞു. മൗലവിമാരെ ക്യാമ്പിൽ കൊണ്ടുവന്ന് നിസ്കാരം നടത്തി എന്നും ഹിന്ദു മതവുമായ ബന്ധപ്പെട്ട ടീം മുദ്രാവാക്യം മാറ്റി എന്നുമാണ് വർമ ആരോപിച്ചത്. ഇതിനു മറുപടിയായാണ് ജാഫർ രംഗത്തെത്തിയത്.

ഇഖ്ബാൽ അബ്ദുല്ലയെ അല്ല ജയ് ബിശ്റ്റയെയാണ് താൻ ക്യാപ്റ്റനാക്കിയതെന്ന് ജാഫർ പറയുന്നു. ഐപിഎലും മറ്റും കളിച്ച് ഏറെ മത്സരപരിചയമുള്ള ഇഖ്ബാൽ അബ്ദുല്ലയെ ക്യാപ്റ്റൻ ആക്കാമെന്ന് സെലക്ടർമാർ പറഞ്ഞപ്പോൾ താൻ അത് സമ്മതിച്ചു. മുസ്ലിം കളിക്കാരെ തിരുകിക്കയറ്റി എന്ന ആരോപണത്തെയും ജാഫർ നിഷേധിച്ചു. അങ്ങനെയെങ്കിൽ ടീമിൽ ഉണ്ടായിരുന്ന മുസ്ലിം കളിക്കാർ എല്ലാ മത്സരങ്ങളും കളിച്ചേനെ എന്ന് അദ്ദേഹം പറഞ്ഞു. 22 അംഗ ടീമിൽ മൂന്ന് പേർ മാത്രമായിരുന്നു മുസ്ലിം കളിക്കാർ. താൻ വിളിച്ചിട്ടല്ല മൗലവി വന്നത്. ഇഖ്ബാൽ അബ്ദുല്ലയാണ് വെള്ളിയാഴ്ച നിസ്കാരത്തിനായി മൗലവിയെ വിളിച്ചത്. ഹിന്ദു മതവുമായി അല്ല, സിഖ് മതവുമായി ബന്ധപ്പെട്ട മുദ്രാവാക്യം മാറ്റി ഗോ ഉത്തരാഖണ്ഡ് എന്ന് ആക്കുകയായിരുന്നു താൻ എന്നും ജാഫർ പറഞ്ഞു.

Story Highlights – Wasim Jaffer clears air on his resignation as Uttarakhand coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here