മാധ്യമങ്ങള്‍ തന്നെ കുറ്റവാളിയായി പ്രചരിപ്പിക്കുന്നു: നികിത ജേക്കബ്

മാധ്യമങ്ങള്‍ തന്നെ കുറ്റവാളിയായി പ്രചരിപ്പിക്കുന്നതായി ആക്ടിവിസ്റ്റ് നികിത ജേക്കബ്. നികിത ജേക്കബിന്റെ ജാമ്യാപേക്ഷയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
കേസുമായോ ഗൂഢാലോചനയുമായോ ഒരു വിധത്തിലും തനിക്ക് ബന്ധമില്ലെന്നും മാധ്യമങ്ങളിലൂടെ ഡല്‍ഹി പൊലീസ് തന്നെ കുറിച്ച് പറഞ്ഞതെല്ലാം കളവാണെന്നും നികിത. താന്‍ ആം ആദ്മി പ്രവര്‍ത്തകയല്ലെന്നും അഭിഭാഷകയായ തന്റെ ജീവിതം തകര്‍ക്കുന്നതാണ് ആരോപണങ്ങളെന്നും നികിത ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്ക് മുന്‍കൂര്‍ ട്രാന്‍സിറ്റ് ജാമ്യം നല്‍കണമെന്നാണ് നികിത ജേക്കബിന്റെ ആവശ്യം.
അതേസമയം നികിത ജേക്കബിന് ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ് ആരോപിച്ചു. നികിത ജേക്കബിന്റെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പുകളും ഫോണും പിടിച്ചെടുത്തു. നികിത ജേക്കബിന്റെ ഇ- മെയില്‍ രേഖകളും പൊലീസിന് ലഭിച്ചു. ദിഷ രവി രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തി.
ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ നികിത ജേക്കബിനും ശന്തനുവിനുമെതിരെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഡല്‍ഹി പൊലീസാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അഭിഭാഷക കൂടിയായ നികിത ജേക്കബിനെതിരെ മുംബൈ ഹൈക്കോടതിയില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ ഇന്ത്യ വിരുദ്ധ ക്യാമ്പയിനുകളില്‍ പങ്കെടുത്തുവെന്നാണ് ഡല്‍ഹി പൊലീസ് വാദം. നിയമാവകാശ നിരീക്ഷണാലയം നികിതയ്‌ക്കെതിരെ പരാതി നല്‍കി രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്‌ഐആര്‍ തേടി.
Story Highlights – greta thunberg, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here