വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം
ആലപ്പുഴ ചേര്‍ത്തല വയലാറില്‍ എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയുടെ കൊലപാതകത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 25 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതികളായുള്ള കേസില്‍ എട്ട് പേര്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ഓണ്‍ലൈന്‍ വഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
ചേര്‍ത്തല, വയലാര്‍ മേഖലകളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സമീപ സ്ഥലങ്ങളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് ഓരോ മേഖല തിരിച്ച് നല്‍കിയാണ് സുരക്ഷ ഉറപ്പാക്കുന്നത്. നേരത്തെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ മൂന്ന് ദിവസത്തേക്ക് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Read Also : വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സംഭവസ്ഥലത്ത് നിന്ന് കൊടുവാള്‍ കണ്ടെത്തി
കഴിഞ്ഞ ദിവസം വയലാറിലെ നാഗംകുളങ്ങര കവലയില്‍ രാത്രി ഏഴ് മണിക്ക് ശേഷമാണ് സംഘര്‍ഷമുണ്ടായത്. ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഇരുവിഭാഗവും സന്ധ്യക്ക് പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോയവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ആര്‍എസ്എസ് നാഗംകുളങ്ങര ശാഖയിലെ ഘടനായക് ആയ തട്ടാം പറമ്പില്‍ നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. നന്ദുവിന്റെ തലയ്ക്ക് പിന്നിലേറ്റ വെട്ടാണ് മരണ കാരണം. സംഘര്‍ഷത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്.
Story Highlights – sdpi, rss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here