ആര്‍ ബാലശങ്കറിന്റെ ആരോപണത്തില്‍ കഴമ്പില്ല: കെ സുരേന്ദ്രന്‍
ആര്‍എസ്എസ് മുന്‍ നേതാവ് ആര്‍ ബാലശങ്കറിന്റെ ആരോപണത്തെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാലശങ്കറിന്റെ ആരോപണം കഴമ്പില്ലാത്തതാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്ത് സമയം കളയാനില്ലെന്നും സുരേന്ദ്രന്‍. നേമത്തും വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തുമടക്കം സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലാണ് ബന്ധം. ബിജെപി നെഞ്ചും വിരിച്ച് പിണറായിയെ നേരിടുകയാണെന്നും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നടത്തുന്നത് കോണ്‍ഗ്രസിന് വേണ്ടിയുള്ള പ്രചാരണമാണെന്നും സുരേന്ദ്രന്‍ കോന്നിയില്‍ പറഞ്ഞു.
ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ധാരണ ആകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ ആര്‍ ബാലശങ്കര്‍ ഇന്ന് ആരോപണമുന്നയിച്ചിരുന്നു. ചെങ്ങന്നൂരിലും ആറന്മുളയിലും സിപിഐഎമ്മിന്റെ വിജയം ഉറപ്പാക്കി കോന്നിയില്‍ വിജയിക്കുകയെന്നാതാകാം ധാരണ എന്നും ബാലശങ്കര്‍. ചെങ്ങന്നൂര്‍ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബാലശങ്കറിനെ ഒഴിവാക്കി ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.
ചെങ്ങന്നൂരില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ബോധപൂര്‍വമാണ്. പാര്‍ട്ടിക്ക് വേണ്ടി 40 വര്‍ഷം പ്രവര്‍ത്തിച്ച തന്നെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും കേരളത്തിലെ നേതാക്കള്‍ മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ബാലശങ്കര്‍ തുറന്നടിച്ചു.
Story Highlights – k surendran, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here