ഗുജറാത്തിൽ കൊവിഡ് ബാധ ഉയരുന്നു; ശേഷിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും

ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും. ഗുജറാത്തിൽ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ധൻരാജ് നത്‌വാനിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ രണ്ട് മത്സരങ്ങൾക്ക് 60,000ഓളം ആളുകളാണ് സ്റ്റേഡിയത്തിലെത്തിയത്. അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
“മാർച്ച് 16, 18, 20 തീയതികളിൽ അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ടി-20കൾ കാണികൾ ഉണ്ടാവില്ല. ടിക്കറ്റ് വാങ്ങിയവർക്ക് പണം തിരികെ നൽകും. ബിസിസിഐയുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. കോംപ്ലിമെൻ്ററി ടിക്കറ്റുകൾ നൽകിയവർ സ്റ്റേഡിയത്തിൽ വരരുതെന്ന് അഭ്യർത്ഥിക്കുന്നു.”- ധൻരാജ് നത്‌വാനി പറഞ്ഞു.
ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും വിഷയത്തിൽ പ്രതികരിച്ചു. വൈറസ് പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ കൈക്കൊണ്ടിട്ടുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ആരാധകരുടെയും മറ്റുള്ളവരെയും ആരോഗ്യത്തിന് ബിസിസിഐ പരിഗണന നൽകുന്നുണ്ടെന്നും ജയ് ഷാ പറഞ്ഞു.
സ്റ്റേഡിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആരാധകരെ പ്രവേശിപ്പിച്ചതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്.
Story Highlights – Remaining India-England T20Is to be played behind closed doors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here