രാജ്യത്തെ 50 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കി യുഎഇ

ഈ വര്‍ഷം ആദ്യ പാദത്തിനുള്ളില്‍ രാജ്യത്തെ 50 ശതമാനം പേരിലേക്കും കൊവിഡ് വാക്‌സിനെത്തിക്കുകയെന്ന ലക്ഷ്യം കൈവരിച്ച് യുഎഇ. ഇതിനോടകം രാജ്യത്തെ 52 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് യുഎഇയില്‍ വാക്‌സിന്‍ നല്‍കുന്നത്.
വാക്‌സിന്‍ വിതരണത്തില്‍ ലോകത്തിന് തന്നെ മാതൃകയായാണ് യുഎഇ മുന്നോട്ട് പോകുന്നത്. മാര്‍ച്ച് 31 നകം രാജ്യത്തെ ആകെ ജനസംഖ്യയുടെ അമ്പത് ശതമാനം പേരിലേക്കും വാക്‌സിനെത്തിക്കുകയെന്ന ലക്ഷ്യം കൈവരിച്ചാണ് യുഎഇ കൊവിഡ് പ്രതിരോധത്തില്‍ വലിയ മാതൃക തീര്‍ക്കുന്നത്. സ്വദേശികളിലേക്കും വിദേശികളിലേക്കും സൗജന്യമായാണ് യുഎഇ വാക്‌സിന്‍ എത്തിക്കുന്നത്.
സിനോഫാം, ഫൈസര്‍, അസ്ട്ര സെനക, സ്പുട്‌നിക് -5 എന്നീ വാക്‌സീനുകളില്‍ ഏതു വേണമെങ്കിലും ജനങ്ങള്‍ക്കു സ്വീകരിക്കാന്‍ അവസരമുണ്ട്. രാജ്യത്തെ 205 കേന്ദ്രങ്ങളിലായി 70 ലക്ഷം ഡോസ് വാക്‌സീന്‍ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. വയോധികരിലും ഗുരുതര രോഗമുള്ളവരിലും 70.21 ശതമാനം പേര്‍ക്കും വാക്‌സീന്‍ നല്‍കിയിട്ടുണ്ട്. അതിനിടെ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളിലെ യോഗ്യരായ മുഴുവന്‍ ഡ്രൈവര്‍മാരും കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസും ഇതിനോടകം സ്വീകരിച്ചതായി ആര്‍ടിഎ വ്യക്തമാക്കി. 20,000 ത്തിലധികം ഡ്രൈവര്‍മാരാണ് കൊവിഡ് വാക്‌സിന്‍ പൂര്‍ണമായി സ്വീകരിച്ചിരിക്കുന്നത്.
Story Highlights -covid vaccine uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here