ഐഫോൺ വിവാദം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിനു മുന്നിൽ ഹാജരാവണം

ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിനു മുന്നിൽ ഹാജരാവണം. വിനോദിനിയോട് കൊച്ചി കസ്റ്റംസ് പ്രിവൻ്റിവ് ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിനോദിനി ഹാജരാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും ഉദ്യോഗസ്ഥർക്ക് ഉറപ്പ് ലഭിച്ചിട്ടില്ല.
മുൻപ് കഴിഞ്ഞ പത്താം തീയതി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനിക് എങ്ങനെ ലഭിച്ചു എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ഐ ഫോണുകളാണ് സന്തോഷ് ഈപ്പൻ വാങ്ങിയിരുന്നത്. ഇതിൽ ഏറ്റവും വില കൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഐഎംഇഐ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. സ്വർണക്കടത്ത് കേസ് വിവാദമായതോടെ ഫോൺ കൈമാറുകയായിരുന്നുവെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം.
Story Highlights- Vinodini Balakrishnan is scheduled to appear before customs today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here