ചിരിപ്പിച്ചും ചിന്തിപ്പിച്ചും അടൂര്‍ ഭാസി കടന്നുപോയിട്ട് 31 വര്‍ഷം
മലയാളിയുടെ പ്രിയപ്പെട്ട ഹാസ്യനടന്‍ അടൂര്‍ഭാസിയുടെ ഓര്‍മദിനമാണിന്ന്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഭാസിയെന്ന അതുല്യകലാകാരന്‍ കടന്നുപോയിട്ട് 31 വര്‍ഷം. മലയാള സിനിമയിലെ ഹാസ്യ രംഗങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ നടനാണ് അടൂര്‍ ഭാസി എന്ന കെ. ഭാസ്‌ക്കരന്‍ നായര്‍. ഹാസ്യത്തെ അടുക്കളയില്‍ നിന്ന് പൂമുഖത്തേക്ക് കൊണ്ടു വന്ന നടന്‍മാരില്‍ പ്രധാനി.
കേവലം ഹാസ്യനടനല്ല, ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനയ പ്രതിഭയായിരുന്നു അടൂര്‍ ഭാസി. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ഗായകനും സംവിധായകനുമായിരുന്നു അടൂര്‍ ഭാസി. പ്രശസ്ത ഹാസ്യ സാഹിത്യകാരന്‍ ഇ.വി. കൃഷ്ണപ്പിള്ളയുടേയും കെ. മഹേശ്വരി അമ്മയുടേയും മകന്‍. തനി മധ്യതിരുവിതാംകൂര്‍ ഭാഷ ഉപയോഗിച്ച് ഹാസ്യം ചമച്ച നടന്‍.
തിരമാലയാണ് ആദ്യ സിനിമ. മുടിയനായ പുത്രന്‍ എന്ന ചിത്രത്തിലൂടെ ഭാസി സിനിമയില്‍ ചുവടുറപ്പിച്ചു. പിന്നീട് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, ചട്ടക്കാരി, ലങ്കാദഹനം, നഗരമേ നന്ദി, ഉത്തരായനം, സ്ഥാനാര്‍ത്ഥി സാറാമ്മ തുടങ്ങി എഴുന്നൂറോളം ചിത്രങ്ങളിലൂടെ അടൂര്‍ ഭാസി മലയാള സിനിമയിലെ നിറസാന്നിധ്യമായി.
വെള്ളിത്തിരയില്‍ മാത്രമല്ല, ചുറ്റും നില്‍ക്കുന്നവരെ ചിരിപ്പിക്കാനും ഭാസിക്ക് പ്രത്യക കഴിവുണ്ടായിരുന്നു .1990 മാര്‍ച്ച് 29 നാണ് അടൂര്‍ഭാസി വിടവാങ്ങിയത്.
Story Highlights: Adoor Bhasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here