തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണം; അശോക് ഡിണ്ടക്ക് വൈ പ്ലസ് സുരക്ഷ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മോയ്ന നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ അശോക് ഡിണ്ടക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താരത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് സിആർപിഎഫ് സുരക്ഷ ഒരുക്കുന്നത്.
ഇന്നലെ, നടന്ന പ്രചാരണത്തിനിടെ 50 പേരടങ്ങുന്ന ഒരു സംഘം ഡിണ്ടയെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യാത്ര ചെയ്യുന്നതിനിടെ കാറിനു നേർക്ക് ഇവർ കല്ലെറിയുകയും അതുവഴി ഡിണ്ടയ്ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ഡിണ്ട ആരോപിച്ചു.
Read Also: അശോക് ഡിണ്ട ബിജെപിയിൽ ചേർന്നു
വൈ പ്ലസ് കാറ്റഗറി സുരക്ഷയിൽ ഒരു സിആർപിഎഫ് കമാൻഡറും നാല് കോൺസ്റ്റബിൾമാരും താമസ സ്ഥലത്തിന് സുരക്ഷ ഒരുക്കും. കുറഞ്ഞത് രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരും അദ്ദേഹത്തിനു സുരക്ഷ ഒരുക്കും.
ഫെബ്രുവരി 25ന് കൊൽക്കത്തയിൽ വച്ച് നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഡിണ്ട തൻ്റെ രാഷ്ട്രീയ ജീവിതത്തിനു തുടക്കമിട്ടത്. ബിജെപി നേതാവ് സുവേന്ദു അധികാരി, എംപിമാരായ അർജുൻ സിംഗ്, ബാബുൾ സുപ്രിയോ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഡിണ്ട ബിജെപിയിൽ അംഗത്വം എടുത്തത്.
ഫെബ്രുവരി മൂന്നിനാണ് ഡിണ്ട ക്രിക്കറ്റിൽ നിന്നു വിരമിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരം 15 വർഷത്തോളം നീണ്ട കരിയറിനാണ് സമാപ്തി കുറിച്ചത്. ഐപിഎലിലും ഇന്ത്യക്കായി രാജ്യാന്തര മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.
Story Highlights: Ashok Dinda to be provided with Y+ security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here