യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ച് രാഹുല്‍ ഗാന്ധി; സംഘടനാ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തി എല്‍ഡിഎഫ്; കല്‍പറ്റയില്‍ പ്രചാരണം പൊടിപൊടിക്കുന്നു
പ്രചാരണത്തിന്റെ മൂന്നാംലാപ്പില്‍ അക്ഷാരാര്‍ത്ഥത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ് വയനാട് കല്‍പറ്റയില്‍. യുഡിഎഫ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി മണ്ഡലത്തില്‍ വന്നുപോയതോടെ വലിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താന്‍ അരയും തലയും മുറുക്കി പ്രചാരണം കൊഴുപ്പിക്കുകയാണ് എല്‍ഡിഎഫും.
മണ്ഡലരൂപീകരണത്തിന് ശേഷം ഇത്രയും ആകാംക്ഷനിറഞ്ഞൊരു തെരഞ്ഞെടുപ്പിന് കല്‍പറ്റയിന്നോളം സാക്ഷ്യം വഹിച്ചിട്ടില്ല. മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുമ്പോള്‍ ഇനിയുള്ള മൂന്ന് ദിവസം അതിനിര്‍ണായകമാകും. യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നതായി രാഹുല്‍ഗാന്ധിയുടെ മണ്ഡലപര്യടനം. കൊട്ടിക്കലാശത്തിന് രാഹുലും പ്രിയങ്കയും വീണ്ടും എത്തുന്നതോടെ പ്രചരണത്തില്‍ ബഹുദൂരം മുന്നിലെത്താമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
സംഘടനാ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി. ശ്രേയാംസ്‌കുമാര്‍. വികസനതുടര്‍ച്ചയ്ക്ക് വോട്ടു ചോദിക്കുന്ന എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്താനുളള കൊണ്ടുപിടിച്ച ശ്രമത്തിലുമാണ്.
നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി ജില്ലയിലെത്തുന്നുണ്ട്. രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തില്‍ പ്രചാരണത്തിനായെത്തുന്ന അമിത് ഷാ, പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ എന്ത് പറയുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
Story Highlights: kalpetta election campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here