ഐപിഎൽ കൊവിഡ് ബാധ ഉയരുന്നു; ബ്രോഡ്കാസ്റ്റ് അംഗങ്ങൾക്കും ഗ്രൗണ്ട് സ്റ്റാഫുകൾക്കും മുംബൈ ഇന്ത്യൻസ് സ്റ്റാഫിനും കൊവിഡ്

ഐപിഎലിൽ കൊവിഡ് ബാധ ഉയരുന്നു. ബ്രോഡ്കാസ്റ്റ് അംഗങ്ങൾക്കും മുംബൈ വാംഖഡേ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും മുംബൈ ഇന്ത്യൻസിൻ്റെ ടാലൻ്റ് സ്കൗട്ട് കിരൺ മോറെയ്ക്കുമാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ, ഡൽഹി ക്യാപിറ്റൽസ് താരം അക്സർ പട്ടേൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ദേവ്ദത്ത് പടിക്കൽ എന്നിവർക്കും വാംഖഡേ സ്റ്റേഡിയത്തിലെ മറ്റ് ചില ഗ്രൗണ്ട് സ്റ്റാഫുകൾക്കും കൊവിഡ് പോസിറ്റീവായിരുന്നു.
സ്റ്റാർ സ്പോർട്സ് ബ്രോഡ്കാസ്റ്റ് ടീമിലെ 14 അംഗങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡയറക്ടർമാർ, ഇവിഎസ് ഓപ്പറേറ്റർമാർ, പ്രൊഡ്യൂസർമാർ, ക്യാമറമാന്മാർ, വിഡിയോ എഡിറ്റർമാർ എന്നിവർ കൊവിഡ് ബാധിതരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുംബൈയിലെ ഒരു ഹോട്ടലിലാണ് അവർ ക്വാറൻ്റീനിൽ കഴിഞ്ഞിരുന്നത്. മഹാരാഷ്ട്രയിൽ കൊവിഡ് ബാധ ഉയരുമ്പോഴും മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഐപിഎൽ നടത്തുന്നതിൽ സ്റ്റാർ നെറ്റ്‌വർക്ക് ബിസിസിഐയെ ആശങ്ക അറിയിച്ചിട്ടുണ്ട്.
വാംഖഡെയിലെ രണ്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്കും ഒരു പ്ലംബറിനും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 13 ഗ്രൗണ്ട് സ്റ്റാഫുകൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഗ്രൗണ്ട് സ്റ്റാഫുകൾ സ്റ്റേഡിയത്തിൽ തന്നെ തുടരുമെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
മുംബൈ ഇന്ത്യൻസ് ടാലൻ്റ് സ്കൗട്ടും മുൻ ഇന്ത്യൻ താരവുമായ കിരൺ മോറെയ്ക്കും കൊവിഡ് പോസിറ്റീവായി. അദ്ദേഹത്തെ ഐസൊലേറ്റ് ചെയ്തതായി മുംബൈ ഇന്ത്യൻസ് അറിയിച്ചു.
ഇവരെ കൂടാതെ ഐപിഎൽ ഓർഗനൈസിംഗ് കമ്മറ്റി അംഗങ്ങൾ, ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെൻ്റിലെ ഒരാൾ എന്നിവർക്കും കൊവിഡ് പോസിറ്റീവായി.
Story Highlights: covid cases rising in ipl 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here