അമ്പലപ്പുഴ വിജയകൃഷ്ണന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മരണകാരണം കരളിലും ചെറുകുടലിലും ഉണ്ടായ അണുബാധ

ചരിഞ്ഞ ആന അമ്പലപ്പുഴ വിജയകൃഷ്ണന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണകാരണം കരളിലും ചെറുകുടലിലും ഉണ്ടായ അണുബാധയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ സംസ്ഥാനത്തെ വിവിധ ലാബുകളിലേക്ക് അയയ്ക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ നാല് മണിക്കൂറാണ് നീണ്ടത്. ജഡം നടുവത്തുമൂഴി വനത്തില്‍ സംസ്കരിച്ചു.
വിജയ കൃഷ്ണന് ചരിഞ്ഞ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ഇന്ന് അനൗദ്യോഗിക യോഗം ചേര്‍ന്ന് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡ് എസ്പി പി ബിജോയ്ക്കാണ് അന്വേഷണ ചുമതല നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ആനയുടെ ആരോഗ്യ പരിപാലനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ?, പാപ്പാന്മാരുടെ ഭാഗത്ത് നിന്ന് ആനയ്ക്ക് ഉപദ്രവമേറ്റിരുന്നോ തുടങ്ങിയ കാര്യങ്ങളാകും അന്വേഷണ പരിധിയില്‍ വരിക.
Read Also : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് വാര്‍ഡില്‍ അണുബാധ
ഇന്നലെ രാത്രിയോടെ കോന്നിയിലേക്ക് മൃതദേഹം കൊണ്ടുപോയിരുന്നു. കൂടുതല്‍ പരിശോധനക്കായി ആന്തരിക അവയവങ്ങള്‍ സംസ്ഥാനത്തെ വിവിധ ലാബുകളിലേക്ക് അയക്കും. വിജയ കൃഷ്ണന് ചരിഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്യുകയും അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ചുമതലയുള്ള ഹരിപ്പാട് ദേവസ്വം കമ്മീഷണറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡ് എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇവര്‍ക്കെതിരെ തുടര്‍നടപടികളിലേക്ക് കടക്കുക.
Story Highlights: elephant, death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here