കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ രൂക്ഷ ക്ഷാമം
കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷം. പുതുതായി തുറക്കുന്ന കൊവിഡ് വാര്‍ഡുകളിലേക്കായി ജീവനക്കാരില്ല. വികേന്ദ്രീകൃത ചികിത്സയ്ക്കുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യം.
മെഡിക്കല്‍ കോളജിനെ കൊവിഡ് ഇതര ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികളെയാണ് നേരിട്ട് ബാധിക്കുന്നത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ 9 വാര്‍ഡുകളും 3 ഐസിയുവും ഇതിനകം കൊവിഡിനായി മാറ്റി. കൂടാതെ ഒപികള്‍ 11 മണി വരെ ചുരുക്കി. ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കാനും മറ്റ് രോഗങ്ങള്‍ക്കുള്ള കിടത്തി ചികിത്സ കുറയ്ക്കാനും തീരുമാനിച്ചു.
Read Also : സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കും
ഇതോടെ കൊവിഡ് ഇതര അടിയന്തര ചികിത്സ വേണ്ടവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കൊവിഡ് വര്‍ധന കണക്കിലെടുത്ത് പുതുതായി തുറക്കുന്ന വാര്‍ഡുകളിലേക്ക് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാണ്. പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ 500 ബെഡുകള്‍ സജ്ജീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ മെഡിക്കല്‍ ജീവനക്കാരുടെയും മെഡിക്കല്‍ ഇതര ജീവനക്കാരുടെയും ക്ഷാമം ഇതിനെ ബാധിക്കും.
രണ്ട് ദിവസത്തിനകം 200ല്‍ അധികം എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഇറങ്ങുന്നതും പിജി വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടക്കാനിരിക്കുന്നതും ജീവനക്കാരുടെ ക്ഷാമം രൂക്ഷമാക്കും. ബീച്ച് ജനറല്‍ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റിയിട്ടുണ്ടെങ്കിലും ഐസിയു സേവനം ലഭ്യമല്ല. മറ്റ് താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് ചികിത്സ കാര്യമായി തുടങ്ങിയിട്ടില്ലെങ്കില്‍ മെഡിക്കല്‍ കോളജിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും.
Story Highlights: kozhikkode medical college, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here