ഗുജറാത്തിൽ കൊവിഡ് ആശുപത്രിയാക്കാൻ മുസ്ലിം പള്ളി വിട്ടുനൽകി
കൊവിഡ് വാധ വർധിക്കുന്ന സാഹചര്യത്തിൽ മുസ്ലിം പള്ളി കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി അധികൃതർ. വഡോദരയിലെ ജഹാംഗീർപുര പള്ളിയാണ് 50 കിടക്കകളുള്ള കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. പരിശുദ്ധ റംസാൻ മാസത്തിൽ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് പള്ളി ട്രസ്റ്റി എഎൻഐയോട് പറഞ്ഞു.
“കൊവിഡ് കേസുകൾ ഉയരുകയാണ്. ഓക്സിജൻ്റെയും കിടക്കകളുടെയും ലഭ്യതക്കുറവിൻ്റെ പശ്ചാത്തലത്തിൽ പള്ളി കൊവിഡ് ആശുപത്രിയാക്കി മാറ്റാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. റംസാനെക്കാൾ മികച്ച ഒരു മാസമില്ലല്ലോ അത് ചെയ്യാൻ.”- പള്ളി ട്രസ്റ്റി ഇർഫാൻ ഷെയ്ഖ് പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാണ്. ഗുജറാത്ത് സിവിൽ ആശുപത്രിയുടെ പുറത്ത് ആംബുലൻസുകളുടെ നീണ്ട നിരയാണ് കാണുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി ഇത് ആറം ദിനമാണ് പ്രതിദിന കണക്ക് രണ്ടര ലക്ഷം കടക്കുന്നത്.
1761 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,80,530 ആയി ഉയര്‍ന്നു.
1,54,761 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,31,08,582 ആയി. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 85 ശതമാനമായി കുറഞ്ഞു. 20,31,977 പേര്‍ നിലവില്‍ വിവിധ ഇടങ്ങളില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here