എറണാകുളം ജില്ലയിലെ രണ്ടാംഘട്ട കൊവിഡ് പരിശോധന; ആദ്യദിനം പരിശോധിച്ചത് 12000 സാമ്പിളുകൾ

എറണാകുളം ജില്ലയിലെ രണ്ടാംഘട്ട പ്രത്യേക കൊവിഡ് പരിശോധന ക്യാമ്പയിന്റെ ആദ്യദിനം 12000 ആളുകളെ പരിശോധനക്ക് വിധേയരാക്കി. ആൾക്കൂട്ടവുമായി കൂടുതൽ ഇടപഴകാൻ സാധ്യതയുള്ള വിവിധ തൊഴിലുകളിലും പൊതുപ്രവർത്തന മേഖലകളിലുമുള്ളവരെ കേന്ദ്രീകരിച്ചുള്ള വ്യാപക പരിശോധന, ഫലം കാണുന്നതായാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ആഴ്ച സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രത്യേക പരിശോധനാ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ രോഗവ്യാപനം ചെറുക്കുന്നതിൽ നിർണായകമായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നവർ രോഗലക്ഷണമുള്ളവർ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധയിൽ രോഗംസ്ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കിയതിനാൽ രോഗവ്യാപന സാധ്യത കുറയ്ക്കാൻ സാധിച്ചു.
സഞ്ചരിക്കുന്ന പരിശോധനാ സംഘങ്ങൾ ഉൾപ്പെടെ രംഗത്തിറക്കിയാണ് ആരോഗ്യവകുപ്പിന്റെ കൂട്ടപരിശോധനാ ക്യമ്പയിൻ. രോഗബാധയേൽക്കാൻ സാധ്യതകൂടുതലുള്ളവരെ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാക്കുന്നതിനാലാണ് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതെന്ന് പറഞ്ഞ അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എസ്. ശ്രീദേവി ഈ പ്രവർത്തനം രോഗവ്യാപനത്തെ ചെറുക്കുവാൻ ഫലപ്രദമാണെന്ന് വ്യക്തമാക്കി.
കൂടുതൽ പേരുമായി ബന്ധപ്പെടാൻ സാധ്യതയുള്ള രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനാണ് ആരോഗ്യവകുപ്പ് പ്രാധാന്യം നൽകുന്നത്.
Story highlights: twelve thousand samples tested in ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here