ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ ചോദ്യം ചെയ്യലിനായി കൊല്ലത്തെത്തിച്ചു

കുണ്ടറയില്‍ സ്വന്തം കാര്‍ കത്തിക്കാന്‍ ഗൂഢാലോചന നടത്തിയ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ ചോദ്യം ചെയ്യലിനായി കൊല്ലം ചാത്തന്നൂരിലെത്തിച്ചു. സംഭവത്തില്‍ ദല്ലാളിന്റെ പങ്കിനെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് പൊലീസ് നീക്കം. വൈദ്യ പരിശോധനാ ഫലം വന്നതിന് ശേഷമാവും ഷിജു വര്‍ഗീസിന്റെ ചോദ്യംചെയ്യല്‍ ആരംഭിക്കുക.
കുണ്ടറ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഷിജു വര്‍ഗീസിനെ ഇന്ന് രാവിലെ 9. 30 ഓടെയാണ് ഗോവയില്‍ നിന്നും കൊല്ലം ചാത്തന്നൂരില്‍ എത്തിച്ചത്. സ്വന്തം കാര്‍ കത്തിച്ചതിനു പിന്നിലുള്ള ഗൂഢാലോചന തെളിയിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ദല്ലാള്‍ എന്നറിയപ്പെടുന്ന വിവാദ ഇടനിലക്കാരന്റെ പങ്കിനെ കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്.
Read Also : ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് കസ്റ്റഡിയിൽ
ഇവര്‍ തമ്മിലുള്ള ഫോണ്‍ വിളികളുടെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ച് ഗൂഢാലോചന നടത്തി എന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാനും ശ്രമം നടക്കുന്നു. 33 നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിധി അട്ടിമറിക്കുകയായിരുന്നു ഗൂഢാലോചനക്ക് പിന്നിലുള്ള ലക്ഷ്യമെന്നാണ് പൊലീസ് കണ്ടെത്തല്‍.
ക്വട്ടേഷന്‍ സംഘാംഗവും സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ നായരുടെ സന്തത സഹചാരിയുമായ ബിനുകുമാര്‍ അറസ്റ്റിലായതോടെയാണ് കേസിലെ ഗൂഢാലോചന പുറത്തു വരുന്നത്. ഷിജു വര്‍ഗീസിനൊപ്പം ഡ്രൈവര്‍ ശ്രീകാന്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here