കൊവിഡ് വാക്സിൻ വില നിയന്ത്രണം ആവശ്യപ്പെട്ട് വീണ്ടും ഹർജി

കൊവിഡ് വാക്സിൻ വില നിയന്ത്രണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി. സ്വകാര്യ ആശുപത്രികളിലടക്കം നിലവിലെ 250 രൂപ നിരക്ക് തുടരണമെന്നാണ് ഹർജിയിലെ ആവശ്യം. കേന്ദ്രം സംസ്ഥാനത്തിന് നൽകിക്കൊണ്ടിരുന്ന സൗജന്യ വാക്സിൻ വിതരണവും തുടരണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും. നേരത്തെ പാലക്കാട്ടെ സിപിഐഎം സ്ഥാനാർത്ഥി സിപി പ്രമോദും സമാനമായ ഹർജി നൽകിയിരുന്നു. ഇതിൽ കൊവിഡ് വാക്സിൻ ഉത്പാദകർക്ക് ഹൈക്കോടതി നോട്ടീസയച്ചിരുന്നു.
അതേസമയം, കൊവിഷീൽഡിനു പിന്നാലെ കൊവിഡ് വാക്സിനായ കൊവാക്സിനും വിലകുറച്ചു. പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്, ഐസിഎംആറുമായി സഹകരിച്ചാണ് കൊവാക്‌സിൻ വികസിപ്പിച്ചത്. വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വിലയിലാണ് കുറവു വരുത്തിയത്. നേരത്തെ 600 രൂപയ്ക്കാണ് കൊവാക്സിൻ ഡോസ് സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചിരുന്നത്. ഇത് 200 രൂപ കുറച്ച് 400 രൂപ ആക്കുകയായിരുന്നു.
കൊവിഡ് വാക്സിനുകളുടെ വിലയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. 18-45 വയസ്സുകാർക്കുള്ള വാക്സിൻ നയത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതിനിടെയാണ് വാക്സിൻ വില കുറച്ചത്.
കൊവിഡ് ഷീൽഡ് വാക്സിൻ വില 400 നിന്ന് 300 രൂപയാക്കി കുറച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലേക്ക് നൽകുന്ന വിലയിൽ മാറ്റമില്ല. സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കാവും വാക്സിൻ നൽകുക. കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് വാക്സിൻ നൽകും.
Story highlights: re-petitions seeking covid vaccine price control
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here