ഐപിഎൽ രണ്ടാം പാദത്തിൽ ഇംഗ്ലണ്ട് താരങ്ങൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്

ഐപിഎൽ പുനരാരംഭിച്ചാൽ ഇംഗ്ലണ്ട് താരങ്ങൾ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. സെപ്തംബറിലാണ് ഐപിഎലിലെ ബാക്കി മത്സരങ്ങൾ നടത്താൻ ബിസിസിഐ ആലോചിക്കുന്നത്. എന്നാൽ, ജൂൺ മുതൽ ഇംഗ്ലണ്ട് ടീമിന് രാജ്യാന്തര മത്സരങ്ങളുണ്ട്. അതുകൊണ്ട് തന്നെ സെപ്തംബർ വിൻഡോയിൽ അവർക്ക് ഐപിഎലിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ട് മെൻസ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആഷ്ലി ജൈൽസിനെ ഉദ്ധരിച്ച് ഇ എസ് പി എൻ ക്രിക്കിൻഫോയാണ് റിപ്പോർട്ട് ചെയ്തത്.
“ഇംഗ്ലണ്ട് താരങ്ങളെ ഇംഗ്ലണ്ടിൻ്റെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാനാണ് പദ്ധതി. മത്സരക്രമം ആയിട്ടുണ്ട്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള പര്യടനങ്ങൾ സംഭവിച്ചാൽ താരങ്ങൾ ഈ മത്സരങ്ങൾ കളിക്കുകയാവും. ന്യൂസിലൻഡ് ടെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന് പറഞ്ഞതിനു പിന്നിൽ മറ്റ് ചില കാരണങ്ങളുണ്ട്. അതിനു മുന്നേ ഐപിഎലിൽ കളിക്കാനുള്ള എൻഓസിയൊക്കെ നൽകിക്കഴിഞ്ഞിരുന്നു. പുനരാരംഭിക്കുന്ന ഐപിഎൽ എങ്ങനെയാവുമെന്ന് ആർക്കുമറിയില്ല. പക്ഷേ, ടി-20 ലോകകപ്പും ആഷസും ഉൾപ്പെടെ ഞങ്ങൾക്ക് ഇനി തിരക്കുപിടിച്ച മത്സരങ്ങളാണ് വരാനുള്ളത്.”- ആഷ്ലി ജൈൽസ് പറഞ്ഞു.
ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടത്തില്ലെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ഐപിഎൽ നടത്തണമെങ്കിൽ രാജ്യത്ത് ഒരു കേസ് പോലും ഇല്ലാതാവണം. സ്പോർട്സ്റ്റാറിനു നൽകിയ അഭിമുഖത്തിലാണ് സൗരബ് ഗാംഗുലിയുടെ പ്രതികരണം. താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഐപിഎൽ പാതിവഴിക്ക് നിർത്തിവച്ചത്.
Story Highlights: England players unlikely to be available for the second leg of IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here