ഗണേഷ് കുമാർ വിൽപത്രത്തിൽ കൃത്രിമം നടത്തിയിട്ടില്ല; ആരോപണം നിഷേധിച്ച് സാക്ഷി പ്രഭാകരൻ പിള്ള
ഗണേഷ് കുമാർ വിൽപത്രത്തിൽ കൃത്രിമം നടത്തിയെന്ന ആരോപണം നിഷേധിച്ച് സാക്ഷി പ്രഭാകരൻ പിള്ള. ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ആടിസ്ഥാന രഹിതമെന്ന് വില്‍പത്രത്തിലെ സാക്ഷി പ്രഭാകരന്‍ പിളള പറഞ്ഞു.
വിൽപത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നത് ബാലകൃഷ്ണപിള്ളയ്ക്കും ആധാരം എഴുത്തുകാരനും തനിക്കും മാത്രമായിരുന്നെന്നും പ്രഭാകരൻ പിള്ള പറഞ്ഞു. ആര്‍. ബാലക്യഷ്ണ പിളള എഴുതിയ വില്‍പത്രത്തിൻ്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
2020 ആഗസ്റ്റ് 9 നാണ് വിൽപത്രം തയാറാക്കിയത്. ഗണേഷിന് വിൽപത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ബാലകൃഷ്ണ പിള്ളയുടെ മരണ ശേഷം മാത്രമാണ് വിൽപത്ര വിശദാംശങ്ങൾ മക്കൾ അറിഞ്ഞതെന്നും സാക്ഷി പറയുന്നു.
ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തിനെ ചൊല്ലിയുള്ള പരാതിയുമായി ഗണേഷിൻ്റെ മൂത്ത സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെയും സിപിഐഎം നേതൃത്വത്തെയും സമീപിച്ചതോടെയാണ് വിൽപ്പത്രം വിവാദത്തിലാകുന്നത്. പിള്ളയുടെ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു പരാതി. രണ്ട് പെൺമക്കൾക്ക് കൂടുതൽ സ്വത്ത് കിട്ടുന്ന തരത്തിൽ ആയിരുന്നു ആദ്യം വിൽപത്രം തയ്യാറാക്കിയിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി വഷളായപ്പോൾ പിള്ളയെ പരിചരിച്ചിരുന്നത് ഗണേഷ് കുമാർ ആയിരുന്നു. അപ്പോൾ വീണ്ടും മറ്റൊരു വിൽപത്രം കൂടി തയ്യാറാക്കി എന്നാണ് ആരോപണം. ഈ ആരോപണമാണ് വിൽപത്രത്തിൻ്റെ സാക്ഷി പ്രഭാകരൻ പിള്ള നിഷേധിച്ചത്.
അതിനിടെ സ്വത്തു തർക്കം മൂലമാണ് ഗണേഷ്കുമാറിന് മന്ത്രിസഭയിൽ സ്ഥാനം ലഭിക്കാത്തത് എന്ന ആരോപണം ഗണേഷ് കുമാർ നിഷേധിച്ചു.
Story Highlights: ganesh kumar didn’t make changes in will
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here