മില്‍മ നാളെ മുതല്‍ പൂര്‍ണ തോതില്‍ പാല്‍ സംഭരിക്കും
മില്‍മ മലബാര്‍ യൂണിയനു കീഴില്‍ പാല്‍ സംഭരണത്തിലെ പ്രതിസന്ധി ഒഴിയുന്നു. നാളെ മുതല്‍ പാല്‍ പൂര്‍ണ തോതില്‍ സംഭരിക്കാന്‍ മില്‍മ തീരുമാനിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികള്‍ ഗുണപരമായെന്ന് ചെയര്‍മാന്‍ കെ എസ് മണി ട്വന്റിഫോറിനോട് പറഞ്ഞു
മലബാര്‍ യൂണിയന് കീഴിലെ ആറു ജില്ലകളില്‍ പാല്‍ സംഭരണത്തില്‍ 40 ശതമാനം കുറവ് വരുത്തിയതും ഉച്ചയ്ക്ക് ശേഷമുള്ള പാല്‍ സംഭരിക്കാതെ വരികയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയായിരുന്നു ക്ഷീരകര്‍ഷകര്‍. പലരും പാല്‍ സൗജന്യമായി നല്‍കുകയും ഒഴുക്കി കളയുകയും ചെയ്ത സംഭവങ്ങളുമുണ്ടായി.
എന്നാല്‍ പ്രശ്‌നപരിഹാരത്തിനുള്ള നടപടികള്‍ വിജയം കണ്ടതോടെയാണ് പാല്‍ സംഭരണം നാളെ മുതല്‍ പൂര്‍ണ തോതിലാക്കാന്‍ മില്‍മ മലബാര്‍ യൂണിയന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ജെ ചിഞ്ചു റാണി എന്നിവരുമായി ചെയര്‍മാന്‍ കെ എസ് മണി ചര്‍ച്ച നടത്തി.
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഭാഗികമായി പിന്‍വലിച്ചത് പാല്‍, അനുബന്ധ ഉത്പന്ന വിപണനത്തെ സുഗമമാക്കി. കൊവിഡ് കെയര്‍ സെന്ററുകളിലടക്കം പാല്‍ വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകും. പ്രതിദിനം രണ്ട് ലക്ഷം ലിറ്റര്‍ പാല്‍ വാങ്ങാന്‍ കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും പാല്‍പ്പൊടി നിര്‍മാണ കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതാണ് സംഭരണം പൂര്‍ണതോതിലാക്കാന്‍ മില്‍മയെ പ്രേരിപ്പിച്ചത്.
Story Highlights: milma, farmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here