കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് ഹാജരാകാന്‍ വീണ്ടും നോട്ടിസ്
കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അന്വേഷണ സംഘം വീണ്ടും നോട്ടിസ് അയച്ചു. എത്രയും വേഗം ഹാജരാകണമെന്നാണ് നിര്‍ദേശം.
ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവര്‍ക്കാണ് നോട്ടിസ് നല്‍കിയത്. ഇരുവരോടും കഴിഞ്ഞ ദിവസം ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Read Also : കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം ബിജെപി നേതാക്കളിലേക്ക്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ സംഘടനാ സെക്രട്ടറിയുടെ അറിവോടെയാണ് നടക്കുക. ഇത്തരം ഫണ്ടുകളിലെ വ്യക്തത വരുത്തുന്നതിനാണ് സംഘടനാ സെക്രട്ടറിയെ വിളിച്ചു വരുത്തുന്നത്. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്തയ്ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.
അതേസമയം കുഴല്‍ പണത്തിന്റെ ഉറവിടമന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ ടി.എന്‍. മുകുന്ദന്‍ പരാതി നല്‍കി. മൂന്നര കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായും ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം എന്നുമാണ് ആവശ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര, കൊച്ചി സോണല്‍ ജോയിന്റ് ഡയറക്ടര്‍ മനിഷ് ഗോധ്‌റ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
Story Highlights: kodakara case, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here