നാരദ കൈക്കൂലി കേസ് പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി മാറ്റിവച്ചു

യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ നാരദ കൈക്കൂലി കേസ് പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി മാറ്റിവച്ചു. മുൻകരുതലെന്ന നിലയിൽ ഹൈക്കോടതിയുടെ ഇന്നത്തെ ജുഡീഷ്യൽ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു.
ജാമ്യം അനുവദിക്കണമെന്ന തൃണമൂൽ നേതാക്കളുടെ ആവശ്യം ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കാനിരുന്നത്. മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രത മുഖർജി, എം.എൽ.എ മദൻ മിത്ര, മുൻ കൊൽക്കത്ത മേയർ സോവൻ ചാറ്റർജി എന്നിവരാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന ഹർജി സിബിഐ ഇന്നലെ പിൻവലിച്ചിരുന്നു. കേസ് കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യവും അംഗീകരിച്ചില്ല. സിബിഐ അടക്കം എല്ലാ കക്ഷികളും തങ്ങളുടെ നിലപാട് കൊൽക്കത്ത ഹൈക്കോടതിയെ അറിയിക്കാനായിരുന്നു സുപ്രിംകോടതി നിർദേശം.
ജാമ്യം അനുവദിക്കുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ വിയോജിപ്പുണ്ടായതിനെ തുടർന്നാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്. അന്തിമ തീരുമാനമെടുക്കും വരെ നാല് നേതാക്കളെയും വീട്ടുതടങ്കലിൽ പാർപ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
Story Highlights: trinamool leaders bail petition, calcutta high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here