പൂന്തുറ ബോട്ടപകടം; രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി
പൂന്തുറ ബോട്ടപടകത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫ് വർഗീസ്, വിഴിഞ്ഞം സ്വദേശി സേവ്യർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
അഴിമുഖത്ത് അടിഞ്ഞ മണ്ണ് നീക്കാത്തതാണ് ദുരന്ത കാരണമെന്നും അപകടങ്ങൾ ആവർത്തിച്ചാൽ കൊലപാതകമായിരിക്കുമെന്നും മേഖല സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അതിനിടെ അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.
കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. ജോസഫ് വർഗീസിൻ്റെ മൃതദേഹം പൂവാറിൽ നിന്നും സേവ്യറിൻ്റെ മൃതദേഹം അടിമലത്തുറയിൽ നിന്നുമാണ് ലഭിച്ചത്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്നലെ രാവിലെയാണ് ഡേവിഡ്‌സൺ എന്നു വിളിക്കുന്ന സ്‌റ്റെല്ലസിന്റെ മൃതദേഹം അടിമലത്തുറ തീരത്തു നിന്നു കണ്ടെത്തിയിരുന്നു.ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും തിരമാലയിലുമാണ് വിഴിഞ്ഞം, പൂന്തുറ ഭാഗങ്ങളിൽ നിന്ന് കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. 14 പേരെ രക്ഷപ്പെടുത്തിയിരുന്നു.
അതേസമയം , തീരപ്രദേശം നേരിടുന്ന ഗുരുതരമായ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രദേശം സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
Story Highlights: poonthura-vizhinjam boat accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here