ആറ്റുകാൽ പൊങ്കാല ശുചീകരണം; വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട നഗര ശുചീകരണത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന ആരോപണത്തിൽ വിശദീകരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പൊങ്കാലക്ക് ശേഷം 28 ലോഡ് മാലിന്യം കോർപ്പറേഷൻ നീക്കം ചെയ്തു. പൊങ്കാലയുടേതിനൊപ്പം പൊതുമാലിന്യങ്ങളും ഉൾപ്പെട്ട കണക്കാണിതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
ക്ഷേത്രവളപ്പിൽ അയ്യായിരം പേരെ പങ്കെടുപ്പിച്ച് പൊങ്കാല നടത്താനായിരുന്നു ആദ്യ തീരുമാനം. അതിനനുസരിച്ചുള്ള മുൻകരുതലെന്ന നിലയിലാണ് 21 ലോറികൾ ഏർപ്പെടുത്തിയതും അതിന് വാടക മുൻകൂർ അനുവദിച്ചതും. ഏറ്റവും ഒടുവിലാണ് വീടുകളിൽ പൊങ്കാല മതിയെന്ന് തീരുമാനിച്ചത്.
അതോടെയാണ് പൊങ്കാല മാലിന്യങ്ങൾക്കൊപ്പം പൊതുമാലിന്യങ്ങളും ഈ ലോറി ഉപയോഗിച്ച് നീക്കാൻ തീരുമാനിച്ചതെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഭക്തർ വീടുകളിലാണ് പൊങ്കാല അർപ്പിച്ചിരുന്നത്. എന്നിട്ടും നഗരം വൃത്തിയാക്കാൻ 21 ലോറികളുപയോഗിച്ചെന്നും അതിന് 3,57,800 രൂപ ചെലവായെമാണ് കണക്ക്. ഇത് അഴിമതിയെന്ന ബിജെപി ആരോപണത്തിനാണ് മേയർ മറുപടി നൽകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here