പ്രതിഷേധങ്ങള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്; ലക്ഷദ്വീപിലെ സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും സുരക്ഷ ഇരട്ടിയാക്കി

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ നിരീക്ഷണം ശക്തമാക്കി. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. അഡ്മിനിസ്‌ട്രേറ്ററുടെ വിവാദനടപടികളില്‍ ലക്ഷദ്വീപില്‍ പ്രതിഷേധം വര്‍ധിക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഇതോടെ ഉത്തരവിട്ടു. ദ്വീപിന്റെ സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും സുരക്ഷ ഇരട്ടിയാക്കി. കൊച്ചിയിലെ ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് സുരക്ഷ ലെവല്‍ 2 ആയി ഉയര്‍ത്താന്‍ ഉത്തരവിട്ടത്. കപ്പലുകളിലും, ബോട്ട് ജെട്ടികളിലുമെല്ലാം സുരക്ഷ ഇരട്ടിയാക്കി. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണം എന്നും ഉത്തരവില്‍ ഉണ്ട്. ജനറല്‍ മാനേജരാണ് ഉത്തരവ് ഇറക്കിയത്.
Read Also : ലക്ഷദ്വീപിലേക്കുള്ള യാത്ര അഡ്മിനിസ്ട്രേഷൻ വിലക്കി; പരാതിയുമായി എംപിമാർ
അതേസമയം അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളില്‍ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കി. അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങളിലും കളക്ടര്‍ അസ്‌കര്‍ അലിയുടെ പ്രസ്താവനകളിലും പ്രതിഷേധമറിയിച്ച് മൂന്ന് പ്രമേയങ്ങളാണ് പഞ്ചായത്ത് പാസാക്കിയത്.
ഒന്നാമത്തെ പ്രമേയത്തില്‍ വികസന പദ്ധതികളും നിയമപരിഷ്‌കാരങ്ങളും നടപ്പിലാക്കുമ്പോള്‍ പഞ്ചായത്തുകളോട് ആലോചിക്കണമെന്നും ജനദ്രോഹപരമായ നീക്കങ്ങളില്‍ നിന്ന് അഡ്മിനിസ്‌ട്രേഷന്‍ പിന്മാറണമെന്നുമാണ് ആവശ്യപ്പെടുന്നത്.
കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലൂടെ ലക്ഷദ്വീപ് ജനതയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത കളക്ടര്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് രണ്ടാം പ്രമേയം. പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും കേസ് പിന്‍വലിക്കണമെന്നുമാണ് മൂന്നാം പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ ലക്ഷദ്വീപ് ദരണകൂടത്തിനെതിരെ ജില്ലാ പഞ്ചായത്ത് പ്രത്യക്ഷമായി രംഗത്തെത്തി.
പഞ്ചായത്തിന്റെ അധികാരത്തില്‍ ഇടപെടരുത് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. ഈ കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് കൗണ്‍സില്‍ സെക്രട്ടറിക്ക് മെമ്മോറാണ്ടം നല്‍കി.
Story Highlights: lakshadweep, protest, security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here