ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി ആന്ധ്രയിലെ കർഷകൻ; കൃഷിയിടത്തിൽ മഴയിൽ തെളിഞ്ഞത് വജ്രം

ആന്ധ്രാപ്രദേശിൽ കൃഷിയിടത്തിൽ നിന്നും കർഷകന് ലഭിച്ചത് കോടികൾ വിലമതിക്കുന്ന വജ്രമെന്ന് റിപ്പോർട്ട്. ആന്ധ്രാപ്രദേശിലെ കുർനൂൽ ജില്ലയിലെ ചിന്ന ജോനാഗിരി മേഖലയിലെ കർഷകനാണ് 30 കാരറ്റിന്റെ വജ്രം ലഭിച്ചത്. കനത്ത മഴയെ തുടർന്ന് മേൽമണ്ണ് ഇളകിയപ്പോൾ ആണ് വജ്രം കണ്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ വജ്രം കിട്ടിയപ്പോൾ തന്നെ പ്രാദേശിക വ്യാപാരിയെ സമീപിച്ചെന്നും ഇയാൾക്ക് 1.2 കോടി രൂപയ്ക്ക് വജ്രം വിറ്റെന്നും കർഷകൻ പറഞ്ഞു. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്. കർഷകന് വജ്രം കിട്ടിയെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഇതിന് മുൻപും കൂർനൂൽ ജില്ലയിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് മേധാവി ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
കനത്ത മഴക്കാലത്തും അതിനു ശേഷവും ഈ പ്രദേശങ്ങളിൽ വിലകൂടിയ രത്നക്കല്ലുകൾ മുൻപും കണ്ടെത്തിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. 2019 ലും കൃഷിയിടത്തിൽ നിന്നും ഒരു കർഷകന് 60 ലക്ഷം രൂപയോളം വിലമതിക്കുന്ന വജ്രം ലഭിച്ചിരുന്നു. കഴിഞ്ഞ വർഷവും 5–6 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം കിട്ടിയിരുന്നു. മഴയ്ക്കു പിന്നാലെ ജോനാഗിരി, തുഗ്ഗളി, മഡിക്കേര, പാഗിഡിറായി,മഹാനന്ദി, മഹാദേവപുരം ഗ്രാമത്തിലെ ജനങ്ങൾ അവരുടെ കൃഷിയിടങ്ങളിൽ രത്നങ്ങൾ തേടിയിറങ്ങുന്നത് പതിവാണെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here