പ്ലസ് ടു പരീക്ഷ ഒഴിവാക്കല്‍; ആശങ്കയില്‍ സംസ്ഥാനത്തെ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍
പ്ലസ് ടു പരീക്ഷ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ സംസ്ഥാനത്തെ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. മൂല്യനിര്‍ണയം ഏതു തരത്തിലാണെന്ന് വ്യക്തതയില്ലാത്തതും ബിരുദ പ്രവേശനത്തെ ഫലം ബാധിക്കുമോയെന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. പന്ത്രണ്ടാം ക്ലാസ് ഫലം വരുന്നതുവരെ ബിരുദ തലത്തില്‍ പ്രവേശനം നടത്തരുതെന്നും നിരന്തര മൂല്യനിര്‍ണയവും ഗ്രേഡിന് പരിഗണിക്കണമെന്നും സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
മൂല്യനിര്‍ണയം എന്ത് അടിസ്ഥാനത്തില്‍ നടത്തുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഇതില്‍ പരാതിയുള്ളവര്‍ക്ക് പിന്നീട് പരീക്ഷ എഴുതാമെന്ന നിലപാടിലും വ്യക്തതയില്ല. ബരുദതല പ്രവേശനം നടന്നു കഴിഞ്ഞ ശേഷം പരീക്ഷ നടത്തുന്നതുകൊണ്ടുള്ള പ്രയോജനമെന്ത് എന്നതിലും സിബിഎസ്ഇയ്ക്ക് മറുപടിയില്ല. വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും പന്ത്രണ്ടാം ക്ലാസ് ഫലം വരുന്നത് വരെ ഡിഗ്രി പ്രവേശനം നടത്തരുതെന്നും സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധി ഇബ്രാഹിം ഖാന്‍ ആവശ്യപ്പെട്ടു.
ഒരാഴ്ചയ്ക്കുള്ളില്‍ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡം പുറത്തിറക്കാനാണ് തീരുമാനം. ഇതിനിടെ സിബിഎസ്ഇയുടെ ചുവട് പിടിച്ച് സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷയും ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ റദ്ദാക്കാനാകില്ലെന്നും മൂല്യനിര്‍ണയം തുടങ്ങിക്കഴിഞ്ഞായും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. മാത്രമല്ല പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Story Highlights: cbse, plus two
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here