ഭൂമിയുടെ ആരോഗ്യത്തിനായി നടത്തം ശീലമാക്കി ഒരു കോഴിക്കോട്ടുകാരന്‍
പ്രഭാത സവാരിയിലൂടെ സ്വന്തം ആരോഗ്യത്തിനൊപ്പം ഭൂമിയുടെ ആരോഗ്യം കൂടി സംരക്ഷിക്കുകയാണ് കോഴിക്കോട് ചേമഞ്ചേരി പൂക്കാട് സ്വദേശി പാറോല്‍ രാജന്‍. എങ്ങനെയാണെന്നല്ലേ രാജന്റെ മാതൃകാ നടത്തം? കാപ്പാട് ബീച്ച്, റോഡ്, നാട്ടിലെ ഇടവഴികള്‍, റെയില്‍വേ ട്രാക്ക് തുടങ്ങിയ വഴികളിലൂടെയാണ് രാജന്‍ പ്രഭാത നടത്തം തുടരുന്നത്.
കൈയില്‍ ഒരു കവറുണ്ടാകും. വഴിയരികില്‍ കാണുന്ന കുപ്പികളെല്ലാം പെറുക്കി കവറിലാക്കി പുരയിടത്തിലെത്തിക്കും. മൂന്ന് മാസം മുന്‍പ് തുടങ്ങിയ ശീലം പ്ലാസ്റ്റിക്ക് കുപ്പി മലയിലെത്തി നില്‍ക്കുന്നു. പതിനായിരത്തിലേറെ കുപ്പികളാണ് രാജന്റെ വീടിന് മുന്‍പിലെ പുരയിടത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.
തന്റെ പ്രവൃത്തി കണ്ട് പലരും പരിഹസിച്ചെന്ന് പ്രകൃതി സ്‌നേഹിയായ ഈ മനുഷ്യന്‍ പറയുന്നു.
നാട്ടുകാരില്‍ ചിലര്‍ വട്ടാണെന്ന് പറഞ്ഞു. വിറ്റ് കിട്ടുന്ന കാശിന് വേസ്റ്റ് ബോക്‌സ് വാങ്ങുമെന്നും രാജന്‍. പലരുടെയും ദാഹമകറ്റിയ കുപ്പികള്‍ അവരാല്‍ തന്നെ വലിച്ചെറിയപ്പെടുമ്പോള്‍ നാം വസിക്കുന്ന ഭൂമിയുടെ ആരോഗ്യമാണ് നശിപ്പിക്കുന്നതെന്ന് രാജന്റെ കുപ്പി ശേഖരണം നാടിനോട് വിളിച്ചു പറയുന്നു.
Story Highlights: kozhikkode, plastic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here