പാര്‍പ്പിട പദ്ധതികളില്‍ ഇടം ലഭിക്കാതെ കണ്ണാന്തുറ തീരമേഖലയിലെ നിരവധി കുടുംബങ്ങള്‍; ഇപ്പോഴും കുടിലില്‍ ദുരിത ജീവിതം

സംസ്ഥാന സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതികളില്‍ ഇടം പിടിക്കാത്ത നിരവധി കുടുംബങ്ങള്‍ തീരപ്രദേശത്ത് ഇന്നും കുടിലുകളില്‍ ജീവിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് വന്ന് വാഗ്ദാനം നല്‍കി പോകുന്നവര്‍ പിന്നെ തിരിഞ്ഞ് നോക്കില്ലെന്ന് അവര്‍ പറയുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വീടിനുള്ള അപേക്ഷകള്‍ അവഗണിക്കുന്നതും പതിവ്.
ജീവിക്കാന്‍ കടലിനെ ആശ്രയിക്കുന്ന തങ്ങളെ അതിന് അനുയോജ്യമായ തരത്തില്‍ മാറ്റി പാര്‍പ്പിക്കണമെന്ന ഇവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭരണസിരാ കേന്ദ്രത്തിന് 9 കിലോമീറ്റര്‍ മാത്രം അകലെയാണ് കടലേറ്റം രൂക്ഷമായ ശംഖുമുഖം കണ്ണാന്തുറ തീരമുള്ളത്. പക്ഷേ തീരത്തെ കുടില്‍ ജീവിതങ്ങളെ അധികാര വര്‍ഗം കണ്ടിട്ടില്ല.
റോബര്‍ട്ട് – ലില്ലി ദമ്പതികളുടെ കുടിലിന് 5 പതിറ്റാണ്ടിലധികം കാലത്തെ പഴക്കമുണ്ട്. മക്കളും, കൊച്ചുമക്കളുമുള്‍പ്പടെ രണ്ട് കുടുംബത്തിലെ എട്ട് പേര്‍ ഉണ്ട് ഉറങ്ങുന്ന ഇടം ദയനീയമാണ്. തൊട്ടടുത്ത ത്രേസിയുടെ കുടിലില്‍ താമസിക്കുന്നത് മൂന്ന് കുടുംബങ്ങളിലെ പത്തു പേരാണ്.
കാറ്റിനെയും കടലിനെയും പേടിച്ച് രാത്രി മക്കളെ കൈയിലെടുത്ത് നേരം വെളുപ്പിക്കുന്ന അമ്മമാരാണിവിടെയുള്ളത്. കടല്‍ഭിത്തിയും തകര്‍ത്ത തിര ഭാര്യയും മൂന്ന് പെണ്‍മക്കളുമുള്ള അലോഷ്യസിന്റെ കുടിലിനടുത്തും എത്തി. ഭയപ്പാടോടെയാണ് കുടിലുകളില്‍ ഇവര്‍ കഴിയുന്നത്. ഈ തീരത്ത് നിരവധി പേര്‍ ഇനിയുമുണ്ട്, സുരക്ഷിതമായി അന്തിയുറങ്ങാന്‍ കഴിയാത്തവര്‍.
Story Highlights: fishermen, huts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here