സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു. നിലവിൽ അവശേഷിക്കുന്ന ചെറിയ സ്റ്റോക്ക് സംസ്ഥാനത്തിന് പര്യാപ്തമല്ല. രോഗ ബാധിതരുടെ എണ്ണം അനുസരിച്ചാണ് കേന്ദ്രം മരുന്ന് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മ്യൂക്കോർമൈകോസിസ് രോഗികൾക്ക് നൽകുന്ന ലൈപോസോമൽ ആംഫോടെറിസിൻ വാക്സിനാണ് ക്ഷാമം നേരിടുന്നത്. നിലവിൽ സ്റ്റോക്കുള്ള ചെറിയ ശതമാനം മരുന്ന് സംസ്ഥാനത്തിൻ്റെ ആവശ്യത്തിന് പര്യാപ്തമല്ല. സംസ്ഥാനങ്ങൾക്ക് ലൈപോസോമൽ ആംഫോടെറിസിൻ മരുന്ന് സപ്ലെെ ചെയ്യുന്നത് കേന്ദ്ര സർക്കാരാണ്. രോഗ ബാധിതരുടെ എണ്ണം അനുസരിച്ച് മാത്രമാണ് കേന്ദ്രത്തിൻ്റെ വിതരണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പൊതുവിപണിയിൽ ലഭ്യമല്ലാത്ത മരുന്നായതിനാൽ അടിയന്തര സാഹചര്യമുണ്ടായാൽ സംസ്ഥാനത്തെ സാഹചര്യം പ്രതിസന്ധിയിലേക്ക് നീങ്ങും.എന്നാൽ ബ്ലാക്ക് ഫംഗസ് കേസുകൾ കുറഞ്ഞത് സംസ്ഥാനത്തിന് ആശ്വാസമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു.
71 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.നിലവിൽ 49 പേർ ചികിത്സയിൽ കഴിയുന്നു.8 പേർ രോഗമുക്തരായി. 14 പേർ രോഗം ബാധിച്ച് മരിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ചികിത്സയിലുള്ളവരുടെ എണ്ണം കൂടുതൽ. 9 പേർ വീതം ചികിത്സയിലുണ്ട്.
തമിഴ്നാട് സ്വദേശികളായ 2 പേരും കേരളത്തിൽ ചികിത്സയിൽ കഴിയുന്നു.ഇടുക്കി, എറണാകുളം ജില്ലകളിൽ നിലവിൽ ബ്ലാക്ക് ഫംഗസ് രോഗികളില്ല.
Story Highlights: lack of black fungus medicine in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here