‘ബേപ്പൂർ: മലബാറിന്റെ കവാടം’; ബേപ്പൂരിനായി സമഗ്ര വികസന പദ്ധതി
ബേപ്പൂരിന്റെ സമഗ്രവികസനത്തിനായി ‘ബേപ്പൂർ: മലബാറിന്റെ കവാടം’ എന്ന പേരിൽ പദ്ധതി ആവിഷ്‌കരിക്കാൻ തീരുമാനമായി. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും ഫിഷറീസ് മന്ത്രി സജി ചെറിയാനും ചേർന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം.
തുറമുഖവും അനുബന്ധ വികസനവും, ഹാർബറും അനുബന്ധ വികസനവും, ഉത്തരവാദിത്ത ടൂറിസം, കമ്മ്യൂണിറ്റി വികസന പദ്ധതി എന്നീ നാല് മേഖലകളായി തരംതിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ കരട് രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു. തുറമുഖ അനുബന്ധ വികസനത്തിൽ തുറമുഖ വികസനം, ഡ്രെഡ്ജിംഗ്, സമുദ്ര പരിശീലന സ്ഥാപനം എന്നിവക്ക് ഊന്നൽ നൽകും. റോഡ് വീതികൂട്ടൽ, റെയിൽ കണക്റ്റിവിറ്റി, കണ്ടെയ്നർ ടെർമിനൽ തുടങ്ങിയവ ഇതിന്റെ ഭാഗമായിരിക്കും.
ബേപ്പൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ സാധ്യമായ എല്ലാവിധ പ്രവർത്തനങ്ങളും നടത്താമെന്ന് ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ ഭാഗത്തു നിന്നും ഉറപ്പ് നൽകിയതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഹാർബർ അനുബന്ധ വികസനത്തിൽ അന്താരാഷ്ട്ര ഫിഷിംഗ് ഹാർബർ, ഫിഷിംഗ് സ്‌കിൽ ഡെവലപ്മെന്റ് സെന്റർ, കിൻഫ്ര മറൈൻ ഫിഷറീസ് പാർക്ക്, ബോട്ട് നിർമ്മാണ – റിപ്പയറിങ് സെന്റർ തുടങ്ങിയ പദ്ധതികളുണ്ടാവും. യോഗത്തിൽ എം.കെ രാഘവൻ എം.പി, കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സാംബശിവ റാവു, കോർപ്പറേഷൻ കൗൺസിലർ കൃഷ്ണ കുമാരി, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ ഇന്ന് ചേർന്ന യോഗത്തിൽ പങ്കെടുത്തു.
Story Highlights: bepur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here