മരം മുറിക്കൽ ഉത്തരവ് കർഷകരെ സഹായിക്കാൻ; തീരുമാനം സർവകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിൽ : കാനം രാജേന്ദ്രൻ
മരം മുറിക്കൽ ഉത്തരവ് കർഷകരെ സഹായിക്കാനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ട്വന്റിഫോറിനോട്. തീരുമാനമെടുത്തത് സർവകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിലാണെന്നും കാനം വ്യക്തമാക്കി.
സിപിഐയുടെ ഭാഗത്ത് ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് 10 സർവകക്ഷി യോഗങ്ങൾ നടന്നുവെന്നും കാനം പ്രതികരിച്ചു. ഇതിൽ ഏഴ് യോഗങ്ങളിൽ മുഖ്യമന്ത്രി അധ്യക്ഷത വഹിച്ചുവെന്നും കാനം അറിയിച്ചു.
മരം മുറിക്കലിന് ഉദ്യോഗസ്ഥർ തടസം നിൽക്കുന്നതായി കർഷകർ പരാതിപ്പെട്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഉത്തരവിലെ വിവാദ ഭാഗം അങ്ങനെയാണ് വന്നതെന്നും, എന്നാൽ മരം മുറിക്കുന്നത് തടസപ്പെടുത്തിയാൽ ശിക്ഷിക്കുമെന്നല്ല അർത്ഥമാക്കിയതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. എന്ത് വിമർശനം ഉയർന്നാലും കൃഷിക്കാർക്കൊപ്പം നിൽക്കുമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
വീഴ്ച പരിശോധിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ തെറ്റ് കാണിച്ചതിന് ഉത്തരവിനെ എന്തിന് കുറ്റപ്പെടുത്തണമെന്നും കാനം ചോദിച്ചു. 2020-ലേത് കൂടുതൽ വ്യക്തത വരുത്തിയ ഉത്തരവാണെന്നും കാനം വ്യക്തമാക്കി.
വനം-റവന്യു വകുപ്പുകൾ തമ്മിൽ തർക്കമില്ലെന്നും കാനം രാജേന്ദ്രൻ ട്വന്റിഫോറിനോട് വ്യക്തമാക്കി.
Story Highlights: kanam rajendran on muttil wood robbery case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here