ക്രിസ്ത്യാനോയുടെ’കുടിവെള്ള’ സ്നേഹം; കൊക്കക്കോളയ്ക്ക് നഷ്ടം 4 ബില്ല്യൺ ഡോളർ

വാർത്താസമ്മേളനത്തിനിടെ ക്രിസ്ത്യാനോ റൊണാൾഡോ കൊക്കക്കോള കുപ്പി എടുത്ത് മാറ്റിയതിനു പിന്നാലെ കമ്പനിക്ക് നഷ്ടമായത് 4 ബില്ല്യൺ ഡോളറെന്ന് റിപ്പോർട്ട്. സംഭവം പ്രചരിച്ചതിനു പിന്നാലെ കമ്പനിയുടെ ഓഹരി വിപണിയിൽ വലിയ ഇടിവുണ്ടായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓഹരിവിലയിൽ 1.6 ശതമാനത്തിൻ്റെ ഇടിവാണ് അനുഭവപ്പെട്ടത്. 242 ബില്ല്യൺ ഡോളറായിരുന്ന ഓഹരിവില 238 ബില്ല്യൺ ഡോളറായി ഇടിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
ഹംഗറിക്കെതിരായ പോരിന് മുൻപ് മാധ്യമങ്ങളെ കാണാൻ എത്തിയ റൊണാൾഡോ മുൻപിൽ വെച്ചിരിക്കുന്ന കൊക്കക്കോളയുടെ കുപ്പികൾ മാറ്റി പകരം വെള്ളത്തിന്റെ കുപ്പി ഉയർത്തി കാണിക്കുകയായിരുന്നു. യൂറോയിലെ ഒഫീഷ്യൽ സ്പോൺസർമാരാണ് കൊക്കോക്കോളയും. ജങ്ക് ഫുഡുകളോടുള്ള താത്പര്യം ഇല്ലായ്മ നേരത്തേയും ക്രിസ്റ്റ്യാനോ പ്രകടമാക്കിയിട്ടുണ്ട്. 36 വയസിലേക്ക് എത്തിയെങ്കിലും 26 വയസുകാരന്റെ ഫിറ്റ്നസാണ് ഇപ്പോൾ പോർച്ചുഗലിന്റെ സൂപ്പർ താരത്തിനുള്ളത്.
അതേസമയം, മറുപടിയില്ലാത്ത 3 ഗോളുകൾക്ക് പറങ്കിപ്പട ഹംഗറിയെ കീഴ്പ്പെടുത്തിയിരുന്നു. റാഫേൽ ഗുറേറോ (84), ക്രിസ്ത്യാനോ റൊണാൾഡോ (87, 90+2) എന്നിവരാണ് പോർച്ചുഗലിനായി ഗോളുകൾ നേടിയത്. ഇതോടെ അഞ്ച് യൂറോ കപ്പിൽ കളിക്കുകയും അഞ്ചു യൂറോ കപ്പിൽ ഗോളടിക്കുകയും ചെയ്യുന്ന ആദ്യ താരമായി റൊണാൾഡോ മാറി. പരാജയപ്പെട്ടെങ്കിലും പോർച്ചുഗലിനെ പരീക്ഷിക്കാൻ ഹംഗറിക്ക് കഴിഞ്ഞു. പോർച്ചുഗലിൻ്റെ മൂന്ന് ഗോളിലും പകരക്കാരനായി ഇറങ്ങിയ റാഫ സിൽവ പങ്കാളിയായി. 71ആം മിനിട്ടിലാണ് ബെർണാഡോ സിൽവയ്ക്ക് പകരം റാഫ സിൽവ ഇറങ്ങിയത്.
Story Highlights: Cristiano Ronaldo snub wipes billions off Coca-Cola’s market value
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here