സതാംപ്ടണിൽ മഴ തന്നെ; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആദ്യ സെഷൻ റദ്ദാക്കി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ സെഷൻ റദ്ദാക്കി. സതാംപ്ടണിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് ആദ്യ സെഷൻ റദ്ദാക്കിയതായി ബിസിസിഐ തന്നെയാണ് അറിയിച്ചത്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. കനത്ത മഴയെ തുടർന്ന് ടോസ് ഇടാൻ പോലും സാധിച്ചിരുന്നില്ല.
ഇന്ന് മഴ മൂലം നഷ്ടമായാലും ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.
നേരത്തെ തന്നെ മത്സരം നടക്കുന്ന അഞ്ച് ദിവസങ്ങളിലും റിസർവ് ദിനത്തിലും സതാംപ്ടണിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
അതേസമയം, ഇന്ത്യൻ അന്തിമ ഇലവനിൽ മുഹമ്മദ് സിറാജിനു പകരം ഇശാന്ത് ശർമ്മ മൂന്നാം പേസറായി ടീമിലെത്തി. സിറാജിനെ കളിപ്പിക്കണമെന്ന് പല കോണിൽ നിന്നും അഭിപ്രായം ഉയർന്നെങ്കിലും ടീം മാനേജ്മെൻ്റ് അനുഭവസമ്പത്തിനു പ്രാധാന്യം നൽകുകയായിരുന്നു. ടീമിൽ മറ്റ് സർപ്രൈസുകളില്ല. ജഡേജയും അശ്വിനും ടീമിലുണ്ട്. രോഹിത്, ഗിൽ, രഹാനെ, പൂജാര, പന്ത്, ബുംറ എന്നിവരൊക്കെ കളിക്കും.
Story Highlights: heavy rain in southampton WTC final first session cancelled