ബിവറേജസ് കോര്‍പറേഷനെതിരെ കമ്മീഷന്‍ ആരോപണം
ബിവറേജസ് കോര്‍പറേഷനെതിരെ കമ്മീഷന്‍ ആരോപണവുമായി ബാറുടമകളുടെ സംഘടന. മദ്യ കമ്പനികളില്‍ നിന്ന് കമ്മീഷന്‍ തട്ടാനാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ ഉയര്‍ത്തിയതെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍ കുമാര്‍ ആരോപിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലെ മദ്യ വില്‍പനയും പ്രതിസന്ധിയിലാണ്.
ബാറുകള്‍ക്കുള്ള വെയര്‍ ഹൗസ് മാര്‍ജിന്‍ 8ല്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തിയ നടപടി സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാല്‍ നാളെ മുതല്‍ ബാറുകള്‍ അടച്ചിടാന്‍ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. മദ്യം വാങ്ങുമ്പോള്‍ മുടക്കുന്ന തുകയേക്കാള്‍ നഷ്ടത്തില്‍ വില്‍ക്കേണ്ടി വരുമെന്നാണ് ബാര്‍ സംഘടനകളുടെ നിലപാട്. ഇതിന് പിന്നാലെയാണ് ബെവ്‌കോയ്‌ക്കെതിരെ
കമ്മീഷന്‍ ആരോപണവുമായി അസോസിയേഷന്‍ രംഗത്തെത്തിയത്. മദ്യ കമ്പനികളില്‍ നിന്ന് കമ്മീഷന്‍ തട്ടാനായി ഉന്നത ഉദ്യോഗസ്ഥരടക്കം ശ്രമിക്കുന്നുവെന്നാണ് പ്രധാന ആരോപണം.
വെയര്‍ ഹൗസ് മാര്‍ജിന്‍ 8ല്‍ നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തിയതില്‍ കണ്‍സ്യൂമര്‍ഫെഡിലും അതൃപ്തിയുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി സ്റ്റോക്കെടുപ്പ് നിര്‍ത്തി വച്ചതിനാല്‍ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും വരും ദിവസങ്ങളില്‍ അടച്ചേക്കുമെന്നാണ് സൂചനകള്‍. അതേസമയം ബെവ്‌കോ നേരിടുന്ന വന്‍ സാമ്പത്തിക നഷ്ടം മറികടക്കാനാണ് വയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയതെന്നാണ് ബെവ്‌കോയുടെ വിശദീകരണം.
Story Highlights: beverages corporation, bar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here