അഭയ കേസ് പ്രതികൾക്ക് പരോൾ നൽകിയത് സർക്കാർ ഉത്തരവ് പ്രകാരം; വിമർശനവുമായി ജയിൽ ഹൈപവർ കമ്മിറ്റി
അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിനെ നിശിതമായി വിമർശിച്ച് ജയിൽ ഹൈപവർ കമ്മിറ്റി. പ്രതികൾക്ക് പരോൾ അനുവദിച്ചത് ജയിൽ ഹൈപവർ കമ്മിറ്റിയുടെ നിർദേശപ്രകാരമല്ലെന്നാണ് വിമർശനം. സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് പരോൾ ലഭിച്ചതെന്നും ഹൈപവർ കമ്മിറ്റി ആരോപിക്കുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ പത്ത് വർഷത്തിൽ താഴെ ശിക്ഷിക്കപ്പെട്ടവർക്കാണ് പരോൾ നിർദേശിച്ചത്. ഉത്തരവിന്റെ മറവിൽ പ്രതികൾക്ക് 90 ദിവസം പരോൾ നൽകിയിയെന്നും ജയിൽ ഹൈപവർ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
മെയ് പതിനൊന്നിനാണ് കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജയിൽവകുപ്പ് 90 ദിവസത്തെ പരോൾ അനുവദിച്ചത്. സുപ്രിംകോടതി നിർദേശപ്രകാരം ഉന്നതാധികാരസമിതി നിശ്ചയിച്ച മാനദണ്ഡം കണക്കിലെടുത്താണ് നടപടിയെന്നായിരുന്നു ജയിൽവകുപ്പിന്റെ വിശദീകരണം.
ഇതിനെതിരെ പരാതിയുമായി അഭയ കേസിൽ നിയമപോരാട്ടം നടത്തുന്ന ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തെത്തി. പരോൾ നടപടിക്കെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ കേരള സർവീസസ് അതേറിറ്റി ചെയർമാനും ഉന്നതാധികാര സമിതി അധ്യക്ഷനുമായ ജസ്റ്റിസ് സി. ടി രവികുമാറിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് സി. ടി രവികുമാറിന്റെ നിർദേശപ്രകാരം ലീഗൽ സർവീസസ് അതോറിറ്റി നൽകിയ മറുപടിയിലാണ് അഭയ കേസ് പ്രതികൾക്ക് പരോളിന് ശുപാർശ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.
Story Highlights: abhaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here