ട്രാവൻകൂർ ഷുഗേഴ്‌സിൽ പുനഃരാരംഭിച്ച ജവാൻ റം ഉത്പാദനം വീണ്ടും നിർത്തിവച്ചു

ട്രാവൻകൂർ ഷുഗേഴ്‌സിൽ പുനഃരാരംഭിച്ച ജവാൻ റം ഉത്പാദനം വീണ്ടും നിർത്തിവച്ചു. നിലവിലെ സ്പിരിറ്റിന്റെ സ്റ്റോക്ക് എടുത്ത ശേഷമാകും പൂർണതോതിൽ മദ്യ ഉത്പാദനം നടത്തുക. സ്പിരിറ്റ് മറിച്ചു വിറ്റ കേസിൽ റിമാൻഡിലുള്ള പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
സ്പിരിറ്റ് തട്ടിപ്പിൽ പ്രതിചേർക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ഒളിവിൽ പോയതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രാവൻകൂർ ഷുഗേഴ്‌സിലെ ജവാൻ ഉത്പാദനം നിലച്ചത്. വിരമിച്ച പ്രൊഡക്ഷൻ ഡെപ്യൂട്ടി മാനേജർ ജോർജ് ഫിലിപ്പിനെ തിരികെ വിളിച്ച് ബിവറേജസ് കോർപ്പറേഷൻ രാവിലെ മദ്യ ഉതപാദനം പുനഃരാരംഭിച്ചു. 1200 കുപ്പിയിൽ അധികം ജവാൻ ബോട്ടിൽ ചെയ്തശേഷമാണ് എക്‌സൈസ് വകുപ്പിന്റെ നിർദേശത്തെത്തുടർന്ന് പ്ലാൻറിന്റെ പ്രവർത്തനം നിർത്തിവച്ചത്.
നിലവിലെ സ്പിരിറ്റ് സ്റ്റോക്ക് എക്‌സൈസ്, പൊലീസ്, ലീഗൽ മെട്രോളജി വകുപ്പുകൾ സംയുക്തമായി പരിശോധിച്ച ശേഷം മദ്യ ഉത്പ്പാദനം പുനഃരാരംഭിക്കും. 20,000 ലിറ്റർ സ്പിരിറ്റ് വെട്ടിപ്പ് കേസിൽ സ്ഥലം മാറിയെത്തിയ പുളിക്കീഴ് സി.ഐ ഇ.ഡി ബിജു അന്വേഷണ ചുമതല ഏറ്റെടുത്തു.
റിമാൻഡിലുള്ള ടാങ്കർ ലോറി ഡ്രൈവർമാരെ സ്പിരിറ്റ് മറിച്ചു വിറ്റ മധ്യപ്രദേശിൽ എത്തിച്ച് തെളിവെടുക്കാൻ അന്വേഷണ സംഘത്തിന് യാത്രാനുമതി ലഭിച്ചിട്ടുണ്ട്. ,സസ്‌പെൻഷനിലായ ജനറൽ മാനേജർ അലക്‌സ് പി എബ്രഹാം, പേഴ്‌സണൽ മാനേജർ ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവർ ഒളിവിലാണ്. സ്പിരിറ്റ് വെട്ടിപ്പ് കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ കമ്പനിയിലെ എക്‌സൈസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും.
Story Highlights: travancore sugars, Jawan rum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here