തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ സഹായം തേടും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ സഹായമോ മറ്റ് മാര്‍ഗങ്ങളോ തേടേണ്ടി വരുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. നിലവിലെ ജീവനക്കാരെ ഒഴിവാക്കില്ലെന്നും പുതിയ നിയമനങ്ങള്‍ കുറക്കാനാണ് തീരുമാനമെന്നും ദേവസ്വം പ്രസിഡന്റ്.
രണ്ടാം ലോക്ക് ഡൗണോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക നില കൂടുതല്‍ തകര്‍ന്നു. ശബരിമലയിലെ വരുമാനത്തിലാണ് ദേവസ്വം ബോര്‍ഡ് ദൈനംദിന ചെലവുകള്‍ക്കും പെന്‍ഷനും ശമ്പളത്തിനും തുക കണ്ടെത്തിയിരുന്നത്. കൊവിഡില്‍ കഴിഞ്ഞ തീര്‍ത്ഥടന കാലത്ത് ശബരിമലയില്‍ നിന്നുള്ള വരുമാനം കാര്യമായി ഇടിഞ്ഞു. നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറന്നെങ്കിലും വരുമാന നഷ്ടം അതിഭീമമാണ്.
ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളിലെ നിത്യോപയോഗമില്ലാത്ത സാധനങ്ങളുടെ കണക്കെടുത്തു. ഇവ വൈകാതെ ലേലം ചെയ്യും. കാണിക്കയായി കിട്ടിയ സ്വര്‍ണത്തിന്റെ കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാകും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ഏറ്റെടുക്കാന്‍ തത്കാലം ആലോചനയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
Story Highlights: travancore devaswam board, covid crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here