വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാതെ ജി സുധാകരന്‍; സ്‌കൂള്‍ ഫണ്ട് തിരിമറിയിലും സിപിഐഎം വിശദീകരണം തേടി

സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാതെ ജി സുധാകരന്‍. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന് വീഴ്ച വന്നെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും വിമര്‍ശനമുയര്‍ന്നിരുന്നു. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അന്വേഷണ കമ്മിഷന്‍ തീരുമാനം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ജില്ലാ കമ്മിറ്റിയില്‍.
അമ്പലപ്പുഴയിലെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു, സ്ഥാനാര്‍ത്ഥിക്കെതിരെ ആരോപണം വന്നപ്പോള്‍ മൗനം പാലിച്ചു, പാര്‍ട്ടിയെ വെല്ലുവിളിച്ച് വാര്‍ത്താസമ്മേളനം നടത്തി തുടങ്ങിയവയായിരുന്നു സുധാകരനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. ഈ വിഷയം സംസ്ഥാന കമ്മിറ്റി പരിശോധിക്കുകയും തെരഞ്ഞെടുപ്പിലെ വീഴ്ച പരിശോധിക്കാന്‍ രണ്ടംഗ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കമ്മിറ്റിയില്‍ മൗനം പാലിച്ചാണ് സുധാകരന്‍ പ്രതികരിച്ചത്.
ഈ മാസം 25ന് കമ്മിഷന്‍ ആലപ്പുഴയിലെത്തും. ആ സമയത്ത് കമ്മിഷന് മുന്നില്‍ തെളിവുകള്‍ നിരത്തി സുധാകരന്‍ തന്റെ നിലപാടുകള്‍ വിശദീകരിക്കുമെന്നാണ് സൂചന. എതിര്‍ചേരിയില്‍ നില്‍ക്കുന്ന ചിലരുടെ മാത്രം വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുത്തുകൊണ്ട് അന്വേഷണ കമ്മിഷനെ നിയോഗിച്ചെന്ന വികാരം സുധാകരനുണ്ട്.
പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ആലപ്പുഴ പടനിലത്തെ സ്‌കൂള്‍ ഫണ്ട് തിരിമറിയിലും സിപിഐഎം വിശദീകരണം തേടി. സ്‌കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന ആരോപണവും സുധാകരനെതിരെ ഉണ്ടായിരുന്നു. വിഷയത്തില്‍ വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയതോടെ സുധാകര പക്ഷം നേതാക്കളായ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവനോടും ഏരിയാ കമ്മിറ്റി അംഗങ്ങളായ രഘു, മനോഹരന്‍ എന്നിവരോടും പാര്‍ട്ടി വിശദീകരണം തേടി.
Story Highlights: G sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here