പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; വിശ്വനീയ തെളിവ് നല്‍കിയാല്‍ അന്വേഷിക്കാം: എന്‍എസ്ഒ ഗ്രൂപ്പ്

ഫോണ്‍ ചോര്‍ച്ചയില്‍ വിശദീകരണവുമായി കമ്പനി. പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് പെഗസസിന്റെ ഇസ്രായേലി മാതൃ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് പറഞ്ഞു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന്റെ വിശ്വസനീയമായ തെളിവുകള്‍ നല്‍കിയാല്‍ സമഗ്രമായി അന്വേഷിക്കുമെന്നാണ് കമ്പനി വക്താവ് അറിയിച്ചത്.
അന്വേഷണം നടത്തി ആവശ്യമെങ്കില്‍ ആ സേവനം അവസാനിപ്പിക്കുമെന്നും എന്‍എസ്ഒ ഗ്രൂപ്പ്. എന്‍എസ്ഒ ഒരു ടെക്‌നോളജി കമ്പനിയാണ്. ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് പ്രവേശനമില്ല. എങ്കിലും ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കാന്‍ ഉപയോക്താക്കള്‍ ബാധ്യസ്ഥരാണെന്നും കമ്പനി വ്യക്തമാക്കി.
പുറത്തുവന്ന പട്ടികയിലെ നമ്പറുകള്‍ക്ക് എന്‍എസ്ഒ ഗ്രൂപ്പുമായി ബന്ധമില്ല. എന്നും എന്‍എസ്ഒ വക്താവ് പറഞ്ഞു. സുരക്ഷാ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പെഗസിസ് സേവനം നല്‍കുന്നതെന്നും എന്‍എസ്ഒ ആവര്‍ത്തിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഇനി മാധ്യമങ്ങളോട് പ്രതികരിക്കില്ല എന്നും കമ്പനി അറിയിച്ചു.
പാര്‍ലിമെന്ററി ഐ ടി സമിതി ഇടപെടല്‍
അതേസമയം പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പാര്‍ലിമെന്റ് ഐടി സമിതി ഇടപെടുന്നുണ്ട്. ആഭ്യന്തര മന്ത്രാലയം, ഐടി മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ സമിതി വിളിച്ചു വരുത്തും. ശശി തരൂര്‍ അധ്യക്ഷനായ സമിതി അടുത്ത ആഴ്ച ഉദ്യോഗസ്ഥരുടെ മൊഴി എടുക്കും.
ബി ടി വിത്തുകമ്പനി ഉദ്യോഗസ്ഥരുടെ പേരുകളും പെഗാസസ് വഴി ചോര്‍ത്തിയവരുടെ പട്ടികയില്‍ ഉണ്ട്. മഹിക്കോ മൊണ്‍സാന്റോ ബയോടെക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, മൊണ്‍സാന്റോ ഇന്ത്യ എന്നീ കമ്പനികളിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളാണ് പട്ടികയിലുള്ളത്.
2018ല്‍ അന്നത്തെ മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാര്‍ ഈ കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തിയ സമയത്താണ് ചോര്‍ച്ച. അസമിലെ എഎഎസ്‌യു നേതാവ് സമുജ്ജല്‍ ഭട്ടചാര്യ, യുഎല്‍എഫ്എ നേതാവ് അനുപ് ചേതിയ, മണിപൂരി എഴുത്ത് കാരന്‍ മാലേം നിങ്‌തോജ എന്നിവരുടെ പേരുകളും പട്ടികയില്‍ ഉണ്ട്.
Story Highlights: pegasus, nso, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here