പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവം; പൊലീസുകാരന് എതിരായ കേസ് പിന്‍വലിച്ചു

കണ്ണൂര്‍ തളിപ്പറമ്പില്‍ മോഷണ കേസിലെ പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് അര ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുന്ന പൊലീസുകാരനെതിരായ കേസ് പരാതിക്കാര്‍ പിന്‍വലിച്ചു. പരാതി പിന്‍വലിച്ചതായും തുടര്‍നടപടികള്‍ വേണ്ടെന്നും കാണിച്ച് പരാതിക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലെ സിപിഒ ചെറുതാഴം സ്വദേശി ഇ എന്‍ ശ്രീകാന്തിനെതിരെയായിരുന്നു പരാതി ഉയര്‍ന്നിരുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേസിനസ്പദമായ സംഭവം നടന്നത്. മോഷണക്കേസില്‍ അറസ്റ്റിലായ പുളിമ്പറമ്പ് സ്വദേശി ഗോകുലിന്റെ സഹോദരിയാണ് പരാതിക്കാരി. ഇവരുടെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത് രഹസ്യമായി ചോദിച്ച് മനസിലാക്കി അരലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് കേസ്. പണം നഷ്ടപ്പെട്ടത് മനസിലാക്കിയ സഹോദരി തളിപ്പറമ്പ് ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
Read Also: എടിഎം കാര്‍ഡ് തട്ടിപ്പ് തടയാനുള്ള വഴികളെന്തൊക്കെ; കേരള പോലീസ് പറയുന്നു
തുടര്‍ന്ന് ഇയാളെ റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മ അന്വേഷണ വിധേയമായി സസ്‌പെന്‍ന്റ് ചെയ്തിരുന്നു. കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നതിനിടെയാണ് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് പരാതി പിന്‍വലിച്ചത്. എന്നാല്‍ ശ്രീകാന്തിനെതിരെയുള്ള അച്ചടക്ക നടപടി നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70000 രൂപ കവര്‍ന്ന സംഭവത്തിലാണ് ഏപ്രില്‍ മൂന്നാം തിയതി ഗോകുലിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോകുലിന്റെ കൈവശം ഉണ്ടായിരുന്ന സഹോദരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന സിപിഒ ശ്രീകാന്ത് 50000 രൂപ കൈക്കലാക്കി.
വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പിന് പിന്നില്‍ സിപിഒ ശ്രീകാന്തിന് പങ്കുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് അന്വേഷണം കുടിയാന്മല സിഐക്ക് കൈമാറിയിരുന്നു. ഒടുവില്‍ ഇരു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് റൂറല്‍ എസ്പി കൈമാറുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here