ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാർട്ടിതല അന്വേഷണം
ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാർട്ടിതല അന്വേഷണം. ദേവികുളത്ത് പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമം നടത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെതിരെ അന്വേഷണം നടത്തുന്നത്. സിപിഐഎം ജില്ല സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം.
മണ്ഡലത്തിലെ തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ വിഭാഗീയതയ്ക്ക് ശ്രമിച്ചു, എ രാജയെ വെട്ടി സ്ഥാനാർത്ഥി ആകാൻ കുപ്രചാരണങ്ങൾ നടത്തി, എന്നീ ആരോപണങ്ങളാണ് എസ് രാജേന്ദ്രനെതിരെ ഉയർന്നിരിക്കുന്നത്. 2006 മുതൽ തുടർച്ചയായി മൂന്ന് തവണ ദേവികുളം എംഎൽഎ ആയ എസ് രാജേന്ദ്രൻ ഇക്കുറിയും സ്ഥാനാർത്ഥിത്വം പ്രതിക്ഷിച്ചരുന്നു. സ്ഥാനാർതിത്വം നഷ്ടമായത്തോടെ എസ് രാജേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിന്നതായി പോഷക സംഘടനകൾ ഉൾപ്പടെ വിമർശനം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ എല്ലാം കണക്കിലെടുത്താണ് പാർട്ടി അന്വേഷണം.
പാർട്ടിക്കുള്ളിൽ നിന്ന് തന്നെ കാലുവാരൽ ഭീഷണി ഉണ്ടായതിനാൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ നേരിട്ടാണ് തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത്.
ശക്തമായ പ്രചാരണത്തിലൂടെ 2016 നേക്കാൾ 2000 വോട്ടിന്റെ അധിക ഭൂരിപക്ഷമാണ് പുതുമുഖമായ എ രാജയ്ക്ക് ലഭിച്ചത്. പാർട്ടിക്ക് മുകളിലല്ല വ്യക്തികൾ എന്ന സന്ദേശവും സിപിഐഎം രാജേന്ദ്രന് നൽകി. എന്നാൽ മറയൂരിൽ എ രാജ 700 വോട്ടുകൾക്ക് പിന്നിലായിരുന്നു.
കാന്തലൂർ ,വട്ടവട , മൂന്നാർ പഞ്ചായത്തുകളിലും പ്രതീക്ഷ ഭൂരിപക്ഷം ലഭിച്ചില്ല .ഇത്തരം തമിഴ് സ്വാധീനമുള്ള പഞ്ചായത്തുകളിൽ എസ് രാജേന്ദ്രൻ വിമത പ്രവർത്തനം നടത്തിയിരുന്നോ എന്ന് അന്വേഷണ കമ്മിഷൻ പരിശോധിക്കും . ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി വി വർഗീസ്, പി എൻ മോഹനൻ എന്നിവർക്കാണ് അന്വേഷണ ചുമതല.ഏരിയ കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ് രാജേന്ദ്രൻ , എ രാജാ , ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എന്നിവരുടെ പക്കൽ നിന്നും അന്വേഷണ കമ്മിഷൻ വിവരങ്ങൾ ശേഖരിക്കും.
Story Highlights: probe against devikulam mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here