വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞ് തിരുവനന്തപുരം നഗരസഭാ ജീവനക്കാർ
തിരുവനന്തപുരം നഗരസഭാ ജീവനക്കാർ വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞതായി പരാതി. ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ് സംഭവം. നഗരസഭാ പരിധിയിൽ വഴിയോര കച്ചവടങ്ങൾ കൊവിഡ് പ്രതിസന്ധി മൂലം നിരോധിച്ചിരുന്നുവെന്നാണ് ആറ്റിങ്ങൽ നഗരസഭയുടെ വിശദീകരണം. സംഭവം ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും കച്ചവടക്കാരെയും നഗരസഭാ ജീവനക്കാർ കയ്യേറ്റം ചെയ്തു. കച്ചവടക്കാരുടെ പരാതിയിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊവിഡ് പ്രതിസന്ധി മൂലം വഴിയോര കച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി എന്ന കാരണത്താലാണ് അൽഫോൻസ എന്ന സ്ത്രീയുടെ മത്സ്യം നഗരസഭാ ജീവനക്കാർ റോഡിലേക്ക് വലിച്ചെറിഞ്ഞത്. അൽഫോൻസ വർഷങ്ങളായി ഈ പ്രദേശത്ത് മത്സ്യ വിൽപ്പന നടത്തി വരുന്നുണ്ട്. ആറ്റിങ്ങലിലെ മുതലപൊഴി പോലെയുള്ള പ്രദേശങ്ങളിലെ സ്ത്രീകളുടെ ജീവനോപാധി മത്സ്യ വിൽപ്പനയാണ്. കൊവിഡ് മൂലം വലിയ പ്രതിസന്ധിയിലായിരുന്നു വഴിയോര കച്ചവടക്കാർ എന്ന് പരാതി പറഞ്ഞിട്ടുണ്ട്. കൊവിഡ് ലോക്ഡൗണിനും ട്രോളിംഗ് നിരോധനത്തിനു ശേഷം കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇവർ ഈ പ്രദേശത്ത് വീണ്ടും കച്ചവടം തുടങ്ങിയത്.
Read Also: റോഡരുകിലിരുന്ന് കച്ചവടം ചെയ്ത വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച് പൊലീസ്; വ്യാപക വിമർശനം
ഇതിനും മുൻപും സമാനമായ സംഭവം ഈ പ്രദേശത്ത് നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്ന് പൊലീസായിരുന്നു പ്രതി സ്ഥാനത്തെങ്കിൽ ഇന്നത് നഗരസഭ ജീവനക്കാരാണ്. റോഡരുകിലിരുന്ന് കച്ചവടം ചെയ്ത മേരി എന്ന വയോധികയുടെ മീൻകുട്ടയാണ് പൊലീസ് തട്ടിത്തെറുപ്പിച്ചത്.
Story Highlight: Atrocities of Municipal Corporation; Trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here