റോഡരുകിലിരുന്ന് കച്ചവടം ചെയ്ത വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച് പൊലീസ്; വ്യാപക വിമർശനം
റോഡരുകിലിരുന്ന് കച്ചവടം ചെയ്ത വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച പൊലീസിനെതിരെ വ്യാപക വിമർശനം. തിരുവനന്തപുരം അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ മേരിക്കാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. ഡി കാറ്റഗറിയിൽപ്പെട്ട സ്ഥലത്ത് കച്ചവടം നിരോധിച്ചിരുന്നുവെന്നും ഇത് ലംഘിച്ചതാണ് നടപടിക്ക് കാരണമെന്നുമാണ് പൊലീസ് വാദം. ഫേസ്ബുക്കിൽ മറ്റൊരു പോസ്റ്റിനു താഴെ പൊലീസിട്ട ന്യായീകരണ കമന്റും വ്യാപക വിമർശനത്തിനിടയാക്കി.
രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. റോഡരുകിലിരുന്ന് മേരി മീൻ വിൽക്കുന്നതിനിടെ പൊലീസ് അവിടേയ്ക്ക് വരികയും ഇവിടെ കച്ചവടം നടത്താൻ സാധിക്കില്ലെന്നും പറഞ്ഞു. കച്ചവടം മുടങ്ങിയാൽ വലിയ നഷ്ടമുണ്ടാകുമെന്നതിനാൽ പൊലീസ് പോയ ശേഷം മേരി കച്ചവടം തുടർന്നു. ഇതിനിടെ പൊലീസ് വീണ്ടും വരികയും മീൻകുട്ട അഴുക്കുചാലിലേയ്ക്ക് വലിച്ചെറിയുകയുകയുമായിരുന്നു. ചോദിക്കാതെയും പറയാതെയുമായിരുന്നു ഇതെന്ന് മേരി പറയുന്നു. പാരിപ്പള്ളി എസ്‌ഐയും ഉണ്ടായിരുന്നു. മീൻ എടുത്തുകൊണ്ടുപോകാം എന്ന് പൊലീസുകാരോട് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മത്സ്യം വിൽക്കുന്നയിടത്ത് ഒരു തരത്തിലും ആൾക്കൂട്ടം ഉണ്ടായിരുന്നില്ലെന്നും മേരി പറഞ്ഞു.
Read Also: ഇനി അടി കൈക്കും കാലിനും, തല തല്ലിപ്പൊട്ടിക്കുമെന്ന് ഭയക്കേണ്ട; പുതിയ ലാത്തിമുറയുമായി കേരള പൊലീസ്
മീൻ കച്ചവടത്തിനായി രാവിലെ ഏഴ് മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങുന്നതാണ് മേരി. ഒൻപത് മണിയോടെ കച്ചവടം തുടങ്ങും. കൊവിഡിൽ പ്രതിസന്ധി നേരിടുമ്പോൾ പൊലീസിൽ നിന്നുണ്ടായ അതിക്രമം മേരിക്ക് താങ്ങാവുന്നതിൽ അപ്പുറമാണ്. പൊലീസിന്റെ നടപടി പതിനാറായിരം രൂപയുടെ നഷ്ടമാണ് മേരിക്ക് വരുത്തിയത്.
Story Highlights: justice for mary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here