ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; വിദേശബന്ധം തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി
ഐഎസ്ആര്‍ഒ ചാരക്കേസില്‍ വിദേശബന്ധം തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി. കാല്‍ നൂറ്റാണ്ട് മുന്‍പ് നടന്ന കേസില്‍ ഗൂഡാലോചന ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ രാജ്യതാത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ചാരക്കേസ് ഗൂഡാലോചനയുമായി ബന്ധപ്പെട്ട് നാല് പ്രതികള്‍ക്ക് ഇന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. കേസുമായി ബന്ധപ്പെട്ട് വിദേശ ബന്ധം തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതിയാണ് നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക മേനോന്റെ സിംഗിള്‍ ബഞ്ചിന്റേതാണ് വിധി. ആര്‍.ബി ശ്രീകുമാര്‍, വിജയന്‍, ബി.എസ് ജയപ്രകാശ്, തമ്പി എസ് ദുര്‍ഗാദത്ത് എന്നിവര്‍ക്കാണ് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിബിഐ കെട്ടിച്ചമച്ച കേസാണ് ഇതെന്നായിരുന്നു പ്രതികളുടെ വാദം. തങ്ങള്‍ക്ക് പ്രായമായതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ജോലിയുടെ ഭാഗമായാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞിരുന്നു.
Read Also : ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം
എന്നാല്‍ ഗൂഢാലോചന കേസിന് പാകിസ്താനുള്‍പ്പെടെയുമായി ബന്ധമുണ്ടെന്നും രാജ്യ വിരുദ്ധ ഗൂഢാലോചനയാണ് നടന്നതെന്നും സിബിഐ വാദിച്ചു. രാജ്യാന്തര ബന്ധം തെളിയിക്കാന്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. നമ്പി നാരായണന്‍, ഫൗസിയ ഹസന്‍, മറിയം റഷീദ എന്നിവരും കേസില്‍ പ്രതികള്‍ക്കെതിരെ കക്ഷി ചേര്‍ന്നിരുന്നു.
Story Highlight: ISRO CASE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here